മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

പുത്തന്‍ കവിത- പിടിതരാത്ത വരാലുകള്‍ / എം.ആര്‍ വിഷ്ണുപ്രസാദ്



എന്തോന്നാ ഈ എഴുതി തള്ളുന്നത്? നിനക്കൊന്നും വേറൊരു പണിയുമില്ലേ എന്ന ചോദ്യത്തിലൂടെ പുത്തന്‍ കവിതയെ വായിക്കാന്‍ വരുന്നോര്‍ക്ക്‌ ട്രാഫിക് പോലീസുകാരന്റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ച പരിച കൊണ്ട് സ്റ്റോപ്പ്‌ സിഗ്നല്‍. ഈ നഗരത്തില്‍ എല്ലാവരും എഴുതാന്‍ തുടങ്ങിയിരിക്കുന്നു. നിയമങ്ങളോ ഉടമ്പടികളോ  ഇല്ല. നിങ്ങള്‍ കാണുന്ന ആള്പ്പെരുപ്പവും തോന്നിയപോലെഴുത്തും കവിതയില്‍ മാത്രമല്ലല്ലോ. എന്തോരം ചിത്രകാരന്മാരും പാട്ടുകാരുമുണ്ട്. അപ്പൊ പറയും രവിവര്‍മയോളം വരുമോ.. യേശുദാസിനെ കണ്ട് പഠിക്ക് എന്നൊക്കെ. എല്ലാവരുടെയും വിശപ്പടക്കി പായ വിരിച്ചു കിടത്തിയുറക്കുന്ന  ആവിഷ്ക്കാരത്തിന് വേണ്ടി ഈ ഉത്തരാധുനീക-നവ മാധ്യമ-സാങ്കേതിക തിരക്കിലും നിര്‍ബന്ധം പിടിക്കുന്നോരോട്  എന്തോ പറയാനാണ്? ഈ ആള്‍ത്തിരക്കില്‍ ചിലപ്പോള്‍ എഴുതുന്ന ആള്‍ക്ക് മാത്രം പിടികിട്ടുന്ന കവിതയുണ്ടാകും. രണ്ടു പേര്‍ മാത്രം ആസ്വദിക്കുന്ന നാടകമുണ്ടാകും. മൂന്നുപേര്‍ക്ക്‌ മാത്രം പിടികിട്ടുന്ന പെര്‍ഫോമന്‍സുകള്‍ നിലനില്‍ക്കാം. തിരു നക്കരെ തന്നെ ഇരുന്നോ. ആ തുഴയെടുത്ത് ഒന്ന് വീശന്നെ.

ഏറ്റവും പുതിയ കവിതയെ നോക്കി കാണാനുള്ള ശ്രമം മാത്രമാണിത്. കയ്യിലെടുത്ത് ഓമനിച്ചു പഠിച്ചു കളയാമെന്നു വെച്ചാല്‍ ഇരുന്നു തരില്ല. വഴുതി വഴുതിപോകും. വരാല്‍ മത്സ്യത്തെ പോലെ. എങ്കിലും കരയില്‍ നിന്നുകൊണ്ടുള്ള ചില നോട്ടങ്ങളാണിത്. ഏറ്റവും പുതിയ കവിതയെ ഒരു തരം അലസന്‍ നിഴല്‍ കുപ്പയമിടുവിച്ച് നിരൂപിക്കാനാണ് പലദിക്കില്‍ നിന്നുമുള്ള ശ്രമം. സവിശേഷതകളെ ഒളിഞ്ഞും പാത്തും സൂചിപ്പിക്കുമെങ്കിലും "മ്..കുറച്ചൂടെ വരാനുണ്ട്" എന്ന റിയാലിടി ഷോ ജഡ്ജിംഗ് തന്ത്രമാണ് പലരും പയറ്റുന്നത്. കറങ്ങി തിരിഞ്ഞ് ഒടുവില്‍  എന്താ ഈ എഴുതുന്നത്..എല്ലാം ഒരു പോലെ ഇരിക്കുന്നു...ഒന്നും മനസിലാകുന്നില്ല..എന്ന അന്തിമ വിധിയില്‍ ചെന്നെത്തും. അല്ല ഇനി ഒരു കാര്യം കൊള്ളത്തില്ല എന്ന് പറയണമെങ്കില്‍ കൂടി അതൊന്നു സമഗ്രമായി പഠിച്ചു നോക്കാനുള്ള ക്ഷമയെങ്കിലും കാണിക്കണ്ടേ? അതിനും ആരും തയ്യാറല്ല. രണ്ടായിരത്തിനു ശേഷമുള്ള കവിതയെ പഠിക്കുക്ക എന്നാല്‍ അതൊരു വള്ളിക്കെട്ട് കേസാണ്‌. എണ്ണി പറയാനും അക്കമിട്ടു നിരത്താനും കഴിയാത്ത വിധത്തില്‍ പുതുപുത്തന്‍ ആവിഷ്കാര വൈവിധ്യങ്ങള്‍ കൊണ്ട് കഴിഞ്ഞ പത്തു വര്‍ഷകാലം മലയാള കവിത അന്തം വിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഇത്രത്തോളം വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട മറ്റൊരു എഴുത്ത് രൂപവും സമകാലിക മലയാളത്തില്‍ വേരുറപ്പിച്ചിട്ടില്ല. കവിതയുടെ അനിയന്ത്രിതമായ ഈ കുത്തൊഴുക്കിനെ മെരുക്കാന്‍ കഴിയാതെ  നദിക്കരയിലിരുന്നു കുറ്റം പറഞ്ഞവരാണ് ഏറെ പേരും. പബ്ലിക്‌ ലൈബ്രറിയില്‍ കാലു നീട്ടിയിരുന്ന് നാലഞ്ചു പുസ്തകം  തപ്പിയെടുത്ത് പുതുകവിതയെ നിരൂപിക്കാന്‍ സാധ്യമല്ല. മുഖ്യേതര അച്ചടി പ്പുറങ്ങളിലൂടെ, തിര മലയാള കൂട്ടായ്മകളിലൂടെ, ഇല്ലന്റ്റ്- മിനി മാസികളിലൂടെ, നാനാതരം പുതുമുഖ പ്രസാധകരിലൂടെ,  ഈമൈലുകളിലൂടെ , സെല്‍ ഫോണിലൂടെ വഴുതി ഒഴുകി കൊണ്ടിരിക്കുന്ന വരാല്‍ മത്സ്യമാണ് പുതു കവിത. 

തൊട്ടുമുന്നേ എഴുതിയവരില്‍ നിന്ന് വേറിട്ട്‌ ഭാഷയിലും ആവിഷ്ക്കാരത്തിലും വാഗ്ശൈലിയിലും കാഴ്ച്ചപാടിലും ഒരാള്‍ എങ്ങനെ പുതുക്കപെടുന്നു എന്നതിന്റെ  അന്വേഷണം മാത്രമാണ് ഓരോ പുതിയ വായനയുടെയും ലക്‌ഷ്യം. മലയാളത്തില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ കവിതയെ അടുത്തറിയാനും നീരിക്ഷിക്കാനുമുള്ള സൗകര്യത്തിന് അതിനെ "പുത്തന്‍ കവിത" എന്ന പേര് കൊണ്ട് സൂചിപ്പിക്കാമെന്നു തോന്നുന്നു. സാഹിത്യത്തിന്റെ കലണ്ടറില്‍ തൊണ്ണൂറുകള്‍ മുതല്‍ എഴുതി തുടങ്ങുകയും, മൂന്നിലധികം സമാഹാരങ്ങള്‍ ഇറക്കുകയും, ഇപ്പോഴും മുഖ്യധാരയില്‍ എഴുതി കൊണ്ടിരിക്കുകയും ചെയ്യുന്ന കവിക്കൂട്ടത്തിന്റെ എഴുത്തുകളെയാണ് നമ്മള്‍ "പുതുകവിത" എന്ന് വിളിച്ച് പോരുന്നത്. ആധുനീകതയില്‍ നിന്നുള്ള ഗംഭീരന്‍ വിഛേദങ്ങള്‍ ഇക്കൂട്ടരില്‍ സംഭവിക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് മുന്‍പ് നിലനിന്നതിനെ കരുതികൂട്ടി ഉപേക്ഷിക്കാനും പുതിയ ആവിഷ്ക്കാരങ്ങള്‍ കൃത്രിമമായി നിര്‍മിക്കാനും ശ്രമിച്ചവരാണ് ഏറെപേരും.  തൊണ്ണൂറുകളില്‍ എഴുതി തുടങ്ങിയ മിക്കവരും മലയാള കാവ്യ പാരമ്പര്യത്തെ അടുത്തറിഞ്ഞവരും ക്ലാസ്സിക് വായനാ ശീലം കൊണ്ട് തങ്ങളുടെ ആസ്വാദനത്തെ രൂപപെടുത്തിയവരുമാണ്. അങ്ങനെ പുരാതനരും ആധുനീകരും വൈദേശികരുമൊക്കെ തലമണ്ടയില്‍ കയറിക്കൂടിയ ഒരു കൂട്ടം കവികളായിരുന്നു "പുതുകവിത" എഴുതി തുടങ്ങിയത്. തലയില്‍ അങ്ങനെ വലിയ കെട്ടുകള്‍ ഇരുന്നതുകൊണ്ടാവണം അവര്‍ക്ക് ഭാരം ഇറക്കി വെച്ചെന്ന് വിളിച്ച് പറയേണ്ടി വന്നത്. സത്യം പറയാമല്ലോ ഒരു ഭാരവുമില്ലാതെ കവിതകള്‍ എഴുതിയവര്‍ രണ്ടായിരത്തിനു ശേഷം വന്നവരാണ്. എന്തെങ്കിലും തലയില്‍ കേറ്റി വെച്ചാലല്ലേ ഇറക്കേണ്ടതുള്ളൂ. അവര് മണിപ്രവാളമോ മന്ദാക്രാന്തയോ ശീലിച്ചിട്ടില്ല. അവര്‍ വൈലോപ്പള്ളിയുടെ നെല്‍പ്പാടത്തോ ഇടപ്പള്ളിയുടെ തൂക്കുകയറിലോ ചുള്ളിക്കാടിന്റെ വേനല്‍ത്തീയിലോ സച്ചിദാനന്ദന്റെ വസന്തത്തിലോ ശങ്കരപിള്ളയുടെ വെയ്സ്റ്റുലാന്ടിലോ അങ്ങനെ മതിമറന്നു തുള്ളിയിട്ടില്ല. ചുറ്റുപാടുകള്‍ തരുന്ന ദൃശ്യ-വസ്തു-ശബ്ദ വൈവിധ്യങ്ങളെ അപ്പപ്പോള്‍ ഭാഷയില്‍ ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് രണ്ടായിരത്തിനു ശേഷമുള്ള മലയാളകവിതയുടെ ഈടുവെയ്പ്പ്. അവര്‍ അധ്യാപകരോ, സിദ്ധാന്തങ്ങള്‍ പിന്‍പറ്റിയവരോ കാവ്യ ശിക്ഷണം  നേടിയവരോ, ക്ലാസ്സിക്കുകള്‍ വശമാക്കിയവരോ, ഭാഷാ വായനയില്‍ അദ്വിതീയരോ, ലെവലേശം സാമൂഹ്യ പ്രതിബദ്ധതയുള്ളവരോ, രാഷ്ട്രീയ ബുദ്ധി ജീവികളോ, പ്രാസംഗികാരോ  അല്ലായിരുന്നു. അവരുടെ പുസ്തകം മോണിട്ടറുകളായിരുന്നു. സിനിമയും സ്പോട്സും, സുഡോകുവും ഡാന്‍സും, പോണ്‍സൈറ്റും അനിമല്‍ പ്ലാനറ്റും നെഞ്ചേറ്റിയ അവര്‍ എല്ലാക്കാര്യത്തിലും ഒരു ഗൂഗിള്‍ മനസ്സ് കൊണ്ടുവരികയും നാട് വിട്ട് പുറത്ത് പോയി പണിയെടുക്കകയും വിക്കിപീഡിയ താളുകളിലൂടെ വായനയെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തവരാണ്. അവരുടെ കവിതയെയാണ്  പുത്തന്‍ കവിത എന്ന് വിളിച്ചത്.

തൊണ്ണൂറുകളിലെ കവികള്‍ അവരുടെ തന്നെ കടും പിടുത്തങ്ങളില്‍ നിന്ന് കവിതയെഴുത്തിന്റെ സിദ്ധാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. - കനം കുറയണം, ലളിതമാകണം, ഭാരം പാടില്ല, കുറുകരുത്, നീളരുത്- എന്നിങ്ങനെ ഒരു നൂറുകണക്കിന് വാദങ്ങളുമായി മുന്നോട്ടു വന്നവര്‍ തങ്ങളുടെ സമകാലികര്‍ക്കിടയില്‍ എഴുത്തിനെക്കുറിച്ചുള്ള ഒരു പ്രതീതിഭയം സൃഷ്ടിച്ചു വെച്ചു. അതില്‍ മിക്കവരും ആറ്റൂര്‍ ശങ്കരപിള്ള പാരമ്പര്യത്തിന്റെ അജൈവിക നാഡികള്‍ക്ക്  ജീവനുണ്ടോ എന്ന് കള്ളവൈദ്യം ചമഞ്ഞവരാണ്. ശ്രീകുമാര്‍ കരിയാട്, വീരാന്‍കുട്ടി, എസ് ജൊസഫ്, ബിനു എം പള്ളിപ്പാട്, കുഴൂര്‍ വില്‍സണ്‍, കെ എ അജിത്‌, മനോജ്‌ കുറൂര്‍ തുടങ്ങിയ   കുറച്ചുപേര്‍ മാത്രം കവിതയിലും ഭാഷയിലും  പരീക്ഷണങ്ങള്‍ ചെയ്തവരാണ്.  ബാക്കി ഭൂരിപക്ഷങ്ങള്‍  ജീവനില്ലാത്ത മടുപ്പന്‍ ഭാഷയുടെ സൂക്ഷ്മവത്ക്കരണം മാത്രമാണ് തൊണ്ണൂറുകളില്‍  മലയാള കവിതയില്‍ ചെയ്തുവെച്ചത്‌. (പേരെടുത്തു പറയുമ്പോള്‍ ഇവര്‍ നല്ലവര്‍ മറ്റുള്ളവര്‍ ചീത്ത എന്ന് കരുതരുത്.കൂട്ടത്തില്‍ വ്യത്യസ്തമായ ഇടങ്ങളിലൂടെ പോകാന്‍ ആഗ്രഹിച്ചവരെ എടുത്ത് പറഞ്ഞെന്നു മാത്രം.  മേല്സൂചിപ്പിച്ചവരും പൊട്ടക്കവിതകള്‍ കൊണ്ട് ബോറടിപ്പിച്ചു കൊന്നിട്ടുണ്ട്.)

എക്കാലത്തും കവിതയുടെ അസംസ്കൃത വസ്തുക്കള്‍ ഗ്രിഹാതുരതയും നന്മയും സാമൂഹ്യപ്രതിബദ്ധതയുമൊക്കെയായിരുന്നു.  കഴിഞ്ഞ പത്തുവര്‍ഷത്തെ കവിത നോക്കിയാല്‍ വ്യക്തിയെ ചുറ്റിപറ്റിയുള്ള നേരനുഭവങ്ങള്‍ ആവിഷ്ക്കരിക്കാനുള്ള ശ്രമമാണ് പലരിലും മുന്നിട്ടു നില്‍ക്കുന്നത്. മേല്‍ സൂചിപ്പിച്ച വഹകള്‍ പുത്തന്‍കവിതയില്‍ നിന്നും ഏതാണ്ടൊക്കെ ഒഴിഞ്ഞു പോയെന്ന് ഉറപ്പിക്കാം. പുതിയ തലമുറ സൃഷ്ടിക്കുന്ന കവിതയെഴുത്തിന്റെ പുത്തന്‍ മുദ്രകള്‍, വാക്കുകളുടെ രീതിക്രമങ്ങള്‍, നാട്ടു പാരമ്പര്യ സ്തുതികളുടെ കയ്യൊഴിയല്‍, വ്യക്തി ബന്ധങ്ങളിലെ മസ്സിലുപിടിക്കാത്ത അനൌപചാരികത, പൂര്‍ണമായി കയ്യൊഴിഞ്ഞു പോയ വര്‍ഗ രാഷ്ട്രീയ ബോധം  എന്നിവയൊക്കെ കരുതിക്കൂട്ടി ആര്‍ജിച്ചെടുത്ത സ്വഭാവ സവിശേഷതകളല്ല. വ്യക്തിയെന്ന നിലയില്‍ സമൂഹത്തില്‍ നിന്നും അവരിലേക്ക്‌ പടര്‍ന്നു കയറിയതാണ് പുത്തന്‍ ഭാഷയും ആവിഷ്ക്കാരവും. ദൃശ്യ മാധ്യമങ്ങളും  ആഗോണ വിപണിയും ജനതയെ നിര്‍ണയിക്കുന്ന കാലത്ത് ഗൃഹാതുരതയെന്നത് വിറ്റുവരവില്ലാത്ത ഒരു പഴഞ്ചന്‍ സാമാനമായി കിടക്കുന്നത് കാണാം. ഗ്രാമ -നഗര ഭേദമെന്യേ എല്ലാ മനുഷ്യന്റെയും കാഴ്ചാ സംസ്ക്കാരത്തെ രൂപികരിക്കുന്നതില്‍ ടിവിയും കംപ്യുട്ടറും വഹിക്കുന്ന അതിസങ്കീര്‍ണമായ ബോധനിര്‍മാണ പ്രക്രിയ പരിശോധിച്ചാല്‍ ഗ്രാമ ജീവിയും നഗര ജീവിയും ഒരേ അളവില്‍ വിവരങ്ങളെയും അറിവുകളെയും സ്വീകരിക്കുന്നതായി തെളിയുന്നു. "നഗരം ദരിദ്രം  നാട്ടിന്‍പുറം  നന്മകളാല്‍ സമൃദ്ധം" എന്ന ഫോര്‍മുല  കടപുഴകിയ ഒരു സാമൂഹ്യ സാഹചര്യം അറിവുകളുടെ ജനാധിപത്യ കാലത്ത് സംഭവിക്കുന്നുണ്ട്. നഗരത്തിലിരിക്കുന്ന ഒരാളുടെ ആഗോളധാരണകള്‍ അതേ ആങ്കിളിലും ആവൃത്തിയിലും ഒരു ഗ്രാമവാസിയിലും നിറയുമ്പോള്‍ ബോധപരമായി രണ്ടു കൂട്ടരും സമരസപ്പെടുന്നുണ്ട്. പുറം കാഴ്ചകള്‍ അധികമില്ലാത്ത, മോനിട്ടറുകളുടെ ഏകതാനമായ ചതുരങ്ങള്‍ തരുന്ന ഒരേ ചിത്രങ്ങളാണ് എല്ലാ കണ്ണുകളിലേക്കും കയറിചെല്ലുന്നത്‌.പുത്തന്‍ കവിതകള്‍ എല്ലാം ഒരേ രീതിയിലാണെന്നുള്ള വിമര്‍ശനത്തെ ദൃശ്യ മാധ്യമ സ്വാധീനത്തിന്റെ ഇത്തരമൊരു സമൂഹ്യാവസ്ഥയില്‍ പരിശോധിക്കേണ്ടതുണ്ട്.

നഗരം എന്ന സാമൂഹികാവസ്ഥ പുത്തന്‍കവിതയില്‍ ആവര്‍ത്തിച്ചു വരുന്നു എന്നത് വളരെ പോസിറ്റിവായ ഒരു കാര്യമാണ്. ഭൂതലത്തിലെ എല്ലാ കലാവിഷ്ക്കാരങ്ങളും അതിന്‍റെ നവ്യമായ ഇടപെടലുകള്‍ നടത്തിയത് നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. ആണുങ്ങള്‍ ആണുങ്ങളുടെ കൂട്ടമായും പെണ്ണുങ്ങള്‍ പെണ്ണുങ്ങളുടെ കൂട്ടമായും മാത്രം വ്യക്തി ബന്ധങ്ങളും വിനിമയങ്ങളും സാധ്യമായ ഒരു സ്ഥലത്ത് കല എന്നത് ഒരു കുപ്പ തൊട്ടിയാകും. ലിംഗഭേദമെന്യേ എല്ലാവരും അവരവരുടെ നിലനില്‍പ്പിനെ ആഘോഷിക്കുന്നിടത്ത്  മാത്ര മാണ് ആവിഷ്ക്കാരങ്ങള്‍ ഉത്സവ പ്രതീതിയുണ്ടാക്കുന്നത്. നമ്മെ സംബന്ധിച്ച് കലയും സാഹിത്യവും സെക്കന്ററിയായ ഒരു കാര്യമാണ്. ദൂരയാത്രകളോ സ്ഥലംമാറ്റമോ തീരെ ഇഷ്ട്ടമല്ലാത്ത ഒരു കൂട്ടം മനുഷ്യര്‍ സംസാരിക്കുന്ന ഒരു ഭാഷയിലാണ് നാം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നതും വായന നടത്തുന്നതും എന്നോര്‍ക്കുക. സ്ഥിരമായ ഇടങ്ങള്‍ വിട്ടുള്ള ചേക്കേറല്‍, മുന്‍ വിധികളില്ലാത്ത യാത്രകള്‍, ആണ്‍ പെണ്‍ ഭേദമെന്യേയുള്ള കൂട്ടുകൂടല്‍ എന്നിങ്ങനെ നൈസ്സര്‍ഗികമായ ഇടപാടുകളെ നഗരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുത്തന്‍ തലമുറയില്‍ പെട്ട മലയാള കവികളില്‍ പലരും പ്രവാസികളൊ, ജന്മ നാട്ടില്‍ നിന്ന് മാറി താമസിക്കുന്നവരോ ആണ്. നമ്മുടെ പ്രവാസം എന്നാല്‍ ഗള്‍ഫിലോ ദില്ലിയിലോ മുംബെയിലോ സ്ഥിരമായി ചേക്കേറുക എന്ന കൂറ്റന്‍ തമാശ മനസ്സില്‍ വെക്കുന്നു. എങ്കിലും പുതിയകാല നഗരാഭിമുഖ്യങ്ങള്‍ മനുഷ്യന്റെ ചിന്തയിലും എഴുത്തിലും പുതുമയുടെ വിത്തുകള്‍ ചേറിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ പ്രകൃതിയെ വാഴ്ത്തുക, കൃഷിയിലോ ലളിത ജീവിതത്തിലോ ഒട്ടും താല്‍പ്പര്യമില്ലാതെ കൂടെ കൂടെ കവിതയിലൂടെ മാത്രം പ്രകൃതി ജീവിയായി നടിക്കുക, ലെവലേശം സാമൂഹ്യ പ്രതിബദ്ധതയില്ലെങ്കിലും എഴുത്തിലൂടെ എല്ലാം മാറ്റിക്കളയും എന്ന ഭാവത്തില്‍ ജീവിക്കുക - എന്നിങ്ങനെയുള്ള കപടസാമഗ്രികളെ അതിലംഘിച്ചുകൊണ്ടാണ്  പുത്തന്‍ കവിത അതിന്‍റെ സത്യസന്ധത വെളിപ്പെടുത്തുന്നത്.  
കേരളത്തിന്റെ സാമൂഹ്യ മനസ്സ് എന്നും അഹങ്കരിക്കുന്നത് സാക്ഷരതയും സോഷ്യലിസവും കൈമുതലുന്ടെന്ന വ്യാജനാട്യത്തിലാണ്. എല്ലാവര്ക്കും അക്ഷരം എഴുതാനറിയുന്ന എല്ലാറ്റിനോടും കപടമായി പ്രതികരിക്കുന്ന ഒരു നിശബ്ദ ഫ്യുടല്‍ സിസ്റ്റത്തിലെ ഏറ്റവും പുതിയ തലമുറ ആരാഷ്ട്രീയരായി പോയെന്ന വലിയ കുറ്റപ്പെടുത്തലിനെ പുത്തന്‍ കവിതക്കാരും നേരിടേണ്ടി വന്നിട്ടുണ്ട്. പുതിയ തലമുറയുടെ രാഷ്ട്രീയം വ്യക്തിപരമായ സ്വാതന്ത്ര്യത്തിലേക്ക് കേന്ദ്രീകരിക്കപെട്ടു കഴിഞ്ഞിരിക്കുന്നു. ആണ്‍ പെണ്‍ ബന്ധങ്ങളിലെ വിടവ് നികത്തല്‍, ഒരുമിച്ചു നടക്കാനുള്ള സാധ്യതകളെ കണ്ടെത്തല്‍, ശരീരത്തെ കുറിച്ചുള്ള നഗ്നമായ അന്വേഷണങ്ങള്‍, സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള ഉപജീവനം എന്നിങ്ങനെ വ്യക്തി കേന്ദ്രിതമായ സ്വാതന്ത്ര്യങ്ങളെ സ്വായത്തമാക്കാനുള്ള ഉപാധികളെ അന്വേഷിക്കലാണ് പുതിയ തലമുറയുടെ രാഷ്ട്രീയം. "പോളണ്ടിനെക്കുറിച്ച് നീ ഒരൊറ്റ അക്ഷരം പറയരുത്" എന്ന സിനിമാതമാശ റ്റി ഷര്‍ട്ടില്‍ ഇടംപിടിക്കുമ്പോള്‍  അതൊരു കവിതയുടെ സാധ്യതയിലേക്ക്‌ തലനീട്ടുന്നത് കാണാം. വ്യവസ്ഥാപിത രാഷ്ട്രീയം പുതു തലമുറയെ സംബന്ധിച്ച് ഒരു വമ്പന്‍ തമാശയാണ്. എല്ലാ കാര്യങ്ങള്‍ക്കും അനേക കോടി സാധ്യതകള്‍ തീര്‍ത്തു തന്ന ഏറ്റവും പുതിയ വിവര സാങ്കേതിക ലോകത്തില്‍ ചിലപ്പോള്‍ വെറും രണ്ടു പേര്‍ക്ക് മാത്രം മനസിലാകുന്നതും ബോധിക്കുന്നതുമായ കല ഉണ്ടായെന്നിരിക്കാം. തോന്നുന്ന പോലെ എഴുതുകയോ, വരയ്ക്കുകയോ, പാടുകയോ ആടുകയോ ആണ് ഇപ്പോള്‍ എല്ലാവരും. മാസ്സ് ആര്ടിന്റെ കാലം കഴിഞ്ഞു. ഒരു വലിയ സമൂഹത്തെ ആനന്ദിപ്പിക്കുന്ന സൃഷ്ടി ക്കു വേണ്ടി വാശി പിടിക്കുന്നതില്‍ ഇനി എന്ത് കാര്യം? കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര നാടകോത്സവത്തിന് കെ പി എ സി യുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" അവതരിപ്പിച്ചിരുന്നു. കാണികള്‍ മിക്കവരും പുതിയ തലമുറയില്‍ പെട്ടവരായിരുന്നു. നാടകം കണ്ട് ആര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ ആയുധങ്ങള്‍ ഇന്ന് മനുഷ്യനെ ചിരിപ്പിക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപെട്ട ആവിഷ്ക്കാരങ്ങള്‍ക്ക് മാത്രമേ ഏത് ചരിത്രത്തിലും വന്‍തോതില്‍ പൊതുജന പിന്തുണ കിട്ടിയിട്ടുള്ളൂ. ഏറ്റവും പുതിയ കവിത രണ്ടുപെര്‍ക്കിടയിലെ സ്വകാര്യ ഭാഷണമാണ്. ഇനി കൂട്ട് കൂടാന്‍ ഒരാളില്ലെങ്കില്‍ കൂടി കണ്ണാടിയില്‍ നോക്കി ആവിഷ്ക്കാരങ്ങള്‍ തീര്‍ക്കാന്‍ ഇഷ്ടപെടുന്നവരാണ് പുത്തന്‍ എഴുത്തുകാര്‍... പുതിയ എഴുത്തില്‍ നിരൂപകരില്ല, സ്ഥിരം വായനക്കാരില്ല, ആരാധകരില്ല. പുത്തന്‍ കവിത സ്വയം നിര്മിക്കപ്പെടുകയും അവരവരുടെ കൈകളില്‍ നിന്നും താഴെ വീണുടഞ്ഞു പോകുന്ന കുപ്പി ഗ്ലാസ്സായിരി ക്കുകയും ചെയ്യുന്നു.  ചിതറി വീണു കിടക്കുന്ന ചില്ലുതുണ്ടുകളില്‍ പ്രതിഫലിക്കുന്ന അനുഭവങ്ങളുടെ എഴുത്താണ് രണ്ടായിരത്തിനു ശേഷമുള്ള  സ്ത്രീയുടെയും പുരുഷന്റെയും കവിത. 

ക്രിസ്പിനും, പ്രഭാ സക്കരിയാസ്സും,കലേഷും, എം. പി പ്രതീഷും, ഗാര്‍ഗിയും, ഡോണയും, ജി. സിദ്ധാര്‍ഥും, ലതീഷ് മോഹനും, ധന്യാ ദാസും, വിബിനും, ഹരി ശങ്കറും, വിമീഷും, സുബലും, അരുണ്‍ പ്രസാദും, ഷൈജുവും, സുധീഷും കോട്ടേബ്രവും, രശ്മിയും, ഹസ്സനും, സുജീഷും, ദേവസെനയുമൊക്കെ  (ലിസ്റ്റ് അപൂര്‍ണം) കഴിഞ്ഞ പത്തു വര്‍ഷത്തിന്റെ പരിണാമ ത്തിലൂടെ ഏറ്റവും പുത്തനായ കാവ്യ ആവിഷ്ക്കാരങ്ങളെ ഭാഷയില്‍ പണിഞ്ഞു വെച്ചവരാണ്. തോന്നിയ പോലെ എഴുതുക എന്നതാണ് പ്രമുഖം. നീളവും വണ്ണവും അനുഭവത്തിന്റെ അളവുകൊലാകുമോ? ചിലത് ബുള്‍ഡോസ്സര്‍ പോലിരിക്കും. ചിലത് കാപ്പികുരു പോലെയും. ബുള്‍ഡോസരിന്റെമണ്ടേലിരുന്ന് കാപ്പി കുടിക്കാം. കുരു ചവച്ചു കൊണ്ട് ബുള്‍ഡോസ്സാര്‍ കാണുകേം ചെയ്യാം.പുത്തന്‍കവിത കൊണ്ടുവന്നത് വൈവിദ്ധ്യങ്ങളാണ്.  സ്ഥിരം പാറ്റേണുകളില്‍  നിന്നുള്ള വിമോചനം.  ആഖ്യാനത്തിന്റെ പല പല തിരയേറ്റങ്ങള്‍  അനിയന്ത്രിതമായി വന്ന് കൊണ്ടിരുന്നു.  -മുഖം ചപ്പിയതും, കോടിയതും, വിക്കുള്ളതും, മുടന്തുള്ളതും, കറുത്തതും, തേഞ്ഞതും, നീണ്ടതും, കുറുകിയതും, മസിലുള്ളതും, വാക്കുള്ളതും, വാക്കില്ലാത്തതും- പുത്തന്‍ കവിതയുടെ ആഖ്യാന വൈവിധ്യം കണ്ടു കണ്ണു തെള്ളി നില്‍ക്കുന്നവരാണ് ഏറെപേരും. ഒരാള്‍ക്കും പരിചിതമല്ലാത്ത പുതിയൊരു ദൃശ്യ-വസ്തു-ഭാഷാ കലാപം കവിതയില്‍ സംഭവിച്ചിരിക്കുന്നു. അതിനെ സമഗ്രമായി പഠിച്ചു നോക്കാതെയാണ്‌ നിരൂപകരും, കവികളും, ഭാഷാ വായനക്കാരും പുതിയ കാവ്യാന്തരീക്ഷത്തെ വിമര്‍ശിക്കുന്നതും പുറം തള്ളുന്നതും. എന്തായാലും മീന്‍ പിടിക്കാനിറങ്ങാം. നിരൂപകന്റെ ചൂണ്ട വേണ്ട. കൈവെള്ളകള്‍ മതി. 

 

18 comments:

  1. it is really an intelligent discourse on contemporary poetry.Welcome to a full-fledged discussion on it.

    ReplyDelete
  2. ശ്രദ്ധേയമീ..... വിലയിരുത്തല്‍. വിഷ്ണു ........ ശ്രേയസ്സ് നേരുന്നു.................

    ReplyDelete
  3. അവിവാഹിതന്‍17 January 2012 at 10:04

    നല്ല കണ്ണ്,നോട്ടവും...

    ReplyDelete
  4. അപരിചിതമായ വഴികളിലുടെ ,പേടിപെടുത്തുന്ന നഗര വേഗത്തിന്റെ
    സമയത്താണ് പുതിയ കവിതയും രൂപം കൊള്ളുനത്.
    അതുകൊണ്ട് തന്നെ ബഹുസ്വരമായ പല കാവ്യ വഴികളെയും പരിഗനികെന്ന്ടതുണ്ട്.....

    ReplyDelete
  5. മച്ചാ, ലേഖനം നന്നായി...

    ReplyDelete
    Replies
    1. "തൊണ്ണൂറുകളില്‍ എഴുതി തുടങ്ങിയ മിക്കവരും മലയാള കാവ്യ പാരമ്പര്യത്തെ അടുത്തറിഞ്ഞവരും ക്ലാസ്സിക് വായനാ ശീലം കൊണ്ട് തങ്ങളുടെ ആസ്വാദനത്തെ രൂപപെടുത്തിയവരുമാണ്. അങ്ങനെ പുരാതനരും ആധുനീകരും വൈദേശികരുമൊക്കെ തലമണ്ടയില്‍ കയറിക്കൂടിയ ഒരു കൂട്ടം കവികളായിരുന്നു "പുതുകവിത" എഴുതി തുടങ്ങിയത്.തലയില്‍ അങ്ങനെ വലിയ കെട്ടുകള്‍ ഇരുന്നതുകൊണ്ടാവണം അവര്‍ക്ക് ഭാരം ഇറക്കി വെച്ചെന്ന് വിളിച്ച് പറയേണ്ടി വന്നത്. സത്യം പറയാമല്ലോ ഒരു ഭാരവുമില്ലാതെ കവിതകള്‍ എഴുതിയവര്‍ രണ്ടായിരത്തിനു ശേഷം വന്നവരാണ്..." nice ,a different way of thinking.

      Delete
  6. Iനമ്മള്‍ പൊതുവേ പറയുന്ന ഗൃഹാതുരത എന്ന സംജ്ഞ തന്നെ നിര്‍വച്ചനങ്ങള്‍ക്ക് വെളിയിലും തികച്ചും വൈയക്തികവും ആണെന്നെരിക്കെ , ഗൃഹാതുരത എന്നത് ഒരു ഒളിനോട്ടത്താല്‍ റദ്ദു ചെയ്യപ്പെടെണ്ടാതാണോ .ഓരോ എഴുത്തുകാരനും അവനവന്റെ കാലത്തെ അവന്‍റെ ഭാഷയില്‍ എഴുതിയതാണ് പിന്നിടര്‍ക്കൊക്കെയോ ഗൃഹാതുര സ്മരണകളാവുന്നത്, ആഘോഷിക്കപ്പെട്ട ചില കൃതികള്‍ കഴിഞ്ഞു പോകയ കാലത്തിന്റെ ജീവന്‍ നഷ്ടപ്പെട്ട ഡോക്കുമെന്റുകള്‍ ആകുന്നതും സ്വാഭാവികം. ഒരാള്‍ ഈ നിമിഷം ഏഴുതിയത് തന്നെ അടുത്ത നിമിഷം മറ്റൊരാള്‍ക്ക് ഗൃഹാതുരത ആയി അനുഭവപ്പെടുന്നതും സ്വാഭാവികമല്ലേ

    ReplyDelete
  7. ഇടയ്ക്കിടയ്ക്ക് പുതു കവിതയും പുത്തന്‍ കവിതയും അതു താനല്ലയോ ഇതെന്ന് തങ്ങളില്‍ വഴുതിപ്പോകുന്നുണ്ട് .

    ReplyDelete
  8. ഏറ്റവും പുതിയ വിവര സാങ്കേതിക ലോകത്തില്‍ ചിലപ്പോള്‍ വെറും രണ്ടു പേര്‍ക്ക് മാത്രം മനസിലാകുന്നതും ബോധിക്കുന്നതുമായ കല ഉണ്ടായെന്നിരിക്കാം. തോന്നുന്ന പോലെ എഴുതുകയോ, വരയ്ക്കുകയോ, പാടുകയോ ആടുകയോ ആണ് ഇപ്പോള്‍ എല്ലാവരും. മാസ്സ് ആര്ടിന്റെ കാലം കഴിഞ്ഞു. ഒരു വലിയ സമൂഹത്തെ ആനന്ദിപ്പിക്കുന്ന സൃഷ്ടി ക്കു വേണ്ടി വാശി പിടിക്കുന്നതില്‍ ഇനി എന്ത് കാര്യം? കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര നാടകോത്സവത്തിന് കെ പി എ സി യുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" അവതരിപ്പിച്ചിരുന്നു. കാണികള്‍ മിക്കവരും പുതിയ തലമുറയില്‍ പെട്ടവരായിരുന്നു. നാടകം കണ്ട് ആര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ ആയുധങ്ങള്‍ ഇന്ന് മനുഷ്യനെ ചിരിപ്പിക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപെട്ട ആവിഷ്ക്കാരങ്ങള്‍ക്ക് മാത്രമേ ഏത് ചരിത്രത്തിലും വന്‍തോതില്‍ പൊതുജന പിന്തുണ കിട്ടിയിട്ടുള്ളൂ. ഏറ്റവും പുതിയ കവിത രണ്ടുപെര്‍ക്കിടയിലെ സ്വകാര്യ ഭാഷണമാണ്. ഇനി കൂട്ട് കൂടാന്‍ ഒരാളില്ലെങ്കില്‍ കൂടി കണ്ണാടിയില്‍ നോക്കി ആവിഷ്ക്കാരങ്ങള്‍ തീര്‍ക്കാന്‍ ഇഷ്ടപെടുന്നവരാണ് പുത്തന്‍ എഴുത്തുകാര്‍... പുതിയ എഴുത്തില്‍ നിരൂപകരില്ല, സ്ഥിരം വായനക്കാരില്ല, ആരാധകരില്ല. പുത്തന്‍ കവിത സ്വയം നിര്മിക്കപ്പെടുകയും അവരവരുടെ കൈകളില്‍ നിന്നും താഴെ വീണുടഞ്ഞു പോകുന്ന കുപ്പി ഗ്ലാസ്സായിരി ക്കുകയും ചെയ്യുന്നു. ചിതറി വീണു കിടക്കുന്ന ചില്ലുതുണ്ടുകളില്‍ പ്രതിഫലിക്കുന്ന അനുഭവങ്ങളുടെ എഴുത്താണ് രണ്ടായിരത്തിനു ശേഷമുള്ള സ്ത്രീയുടെയും പുരുഷന്റെയും കവിത. ...well said vishnu...

    ReplyDelete
  9. അവനവന്‍ അല്ലാതെ മറ്റ് ആകുലതകളോ മഹാസംഭവങ്ങളോ ശീലമില്ലാത്ത
    നേരിടേണ്ടി വന്നിട്ടില്ലാത്ത കാലത്തിന്റെ കവിതകളല്ലേ പുതുകവിതകള്‍. ജീവിക്കൂന്ന
    കാലത്തെ അത് അടയാളപ്പെടുത്തുന്നു എന്നു മാത്രം.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Delete Comment From: കാവ്യയൗവ്വനം

    Blogger പ്രയാണ്‍ said...

    കാലത്തിന്റെ അടയാളപ്പെടുത്തലുകളാണിതെല്ലാം.... ഇന്നു കൊണ്ടാടപ്പെടുന്നത് നാളെ പരിഹാസ്യമായിതോന്നുന്നത് സ്വാഭാവികം മാത്രം....സത്യങ്ങള്‍ സുന്ദരമായി പറഞ്ഞിരിക്കുന്നു.....

    ReplyDelete
  12. “പുതിയ എഴുത്തില്‍ നിരൂപകരില്ല, സ്ഥിരം വായനക്കാരില്ല, ആരാധകരില്ല“
    ഇതേതാണ്ട് ഒരു നിരൂപണവും, സ്ഥിരം വായനക്കാരെ മിക്ക പുതുകവികൾക്കും ഉള്ളു എന്നു കാണാൻ കമന്റുകൾ/ലൈക്കുകൾ നോക്കുക, ഞാനിതു എഴുതിയ ആളുടെ ആരാധകൻ ആയതിനാലും,
    കടുപ്പത്തിൽ വിയോജിക്കുന്നു.......

    ReplyDelete
  13. കവിയുടെ തലയിൽ ഒന്നുമില്ല, ശരി, വായനക്കാരനു മുൻ‌വിധി പാടില്ല എന്നതും ഒരു മുൻ‌വിധിയല്ലേ?
    താൻ വായിച്ചതൊക്കെ അടിഞ്ഞ ഒരു തലച്ചോർ ഒരു ജൈവയാഥാർത്ഥ്യമല്ലേ?

    ReplyDelete
  14. രണ്ടായിരത്തിന് ശേഷം കവിതയെഴുതുന്നവര്‍ പുസ്തകം വായിച്ചിട്ടില്ല എന്നോ? എന്നു തന്നെയാണോ? അല്ലെങ്കില്‍ പുസ്തകം വായിച്ചവരല്ല കവിതയെഴുതിയതെന്നോ? ആണ്‍-പെണ്‍ ബന്ധത്തിലെ വിടവുകള്‍ രണ്ടായിരത്തിന് ശേഷം വന്ന കവിതകള്‍ നികത്തിയെന്നോ? ഉദാഹരണം? രണ്ടായിരത്തിന് ശേഷം എഴുതുന്നവര്‍ക്ക് വായനക്കാരില്ലെന്നോ? ടി പി വിനോദിന്റെ, കെ എം പ്രമോദിന്റെ, വിഷ്ണു പ്രസാദിന്റെ ബ്ലോഗുകള്‍ കണ്ടിട്ടുണ്ടോ?

    പുതുകവിത എന്ന് പൊതുവേ പറയുന്ന സംവിധാനത്തിന്റെ വക്താക്കള്‍ പൊതുവേ ഉപയോഗിച്ചിരുന്നത് ഈ ലേഖനം അവകാശപ്പെടുന്ന കാര്യങ്ങളൊക്കെ തന്നെയാണ്, ഏറെക്കുറെ. അവരുടേതോ ഈ ലേഖനത്തിന്റേതോ അല്ല ഉത്തരാധുനികതയുടെ അരിക് വാദങ്ങളാണ് അവയൊക്കെ എന്നത് വേറേ കാര്യം.

    പി രാമന്‍, പി എന്‍ ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, അനിതാ തമ്പി, കെ ആര്‍ ടോണി തുടങ്ങിയവരാണ് പൊതുവേ പുതുകവിതയ്ക്ക് തിയറി എഴുതി കണ്ടിട്ടുള്ളത്. അവരോടൊക്കെ വെറുതേ കയറി കയര്‍ക്കുകയാണ് ഈ ലേഖനം എന്ന് തോന്നുന്നു. അവരോട് കയര്‍ക്കേണ്ടത് അത്യാവശ്യമാണ്, അതിനുപക്ഷേ കൂടുതല്‍ യുക്തിഭദ്രമായ വാദങ്ങള്‍ വേണ്ടിവരും. ഇവിടെയെന്താണ് പറയാന്‍ ശ്രമിക്കുന്നത്? കണ്ണാടി മാത്രം മതിയെന്നോ കവിതയെഴുതാന്‍? എന്റെ വായനയില്‍ പെട്ടിടത്തോളം പുതുകവിതയുടെ സൈദ്ധാന്തിക അടിത്തറ വളരെ ശക്തമാണ്. ശക്തരായ (ബുദ്ധിമാന്‍മാരായ) കവികളും (അവഗണിക്കപ്പെട്ടവര്‍ ഉള്‍പ്പടെ) ശക്തരായ വായനക്കാരും ചേര്‍ന്നാണ് അതിന്റെ അടിത്തറ ഉണ്ടാക്കിയിട്ടുള്ളത്. വെറുതേ വായില്‍ തോന്നിയത് എഴുതിവിട്ട് അവരില്‍ നിന്ന് വ്യത്യസ്തമായ സൈദ്ധാന്തിക പരിസരം രണ്ടായിരത്തിന് ശേഷമുള്ള കവിതയ്ക്ക് ഉണ്ടാക്കിയെടുക്കാം എന്നു കരുതുന്നത് വിഡ്ഢിത്തമാണ്.

    പുതുകവിതക്കാര്‍ക്ക് ഉത്തരാധുനികതയുടെ സിദ്ധാന്തപരിസരം കാലഗണന ക്രമത്തില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. അതിനുശേഷം വന്നവര്‍ക്ക് സ്വന്തമായി നിലനില്‍പ്പുണ്ടാകണമെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായ കവിതയും വാദങ്ങളും വേണ്ടിവരും. മാസ് ആര്‍ടിന്റെ കാലം കഴിഞ്ഞു എന്നത് ഉത്തരാധുനികതയുടെ തറക്കല്ല് വാദമാണ്, പതിറ്റാ്ണ്ടുകള്‍ക്കു മുമ്പുള്ളത്. അതിപ്പോഴും എടുത്തെഴുതി പുതിയതാണ് എന്നൊക്കെ പറയുന്നത് ശരിയാണോ?

    വേറൊരര്‍ത്ഥത്തില്‍ നോക്കിയാല്‍ പുതുകവിതക്കാരുടെ ലേഖനമെഴുത്ത് പാറ്റേണ്‍ തന്നെയാണ് ഈ ലേഖനവും പിന്തുടരുന്നത്. ലേഖകന് തോന്നിയതൊക്കെ എഴുതിയതിന് ശേഷം കുറേ ആള്‍ക്കാരുടെ പേര് അവസാനം കൊടുത്ത് ഇവരൊക്കെ വലിയ പുള്ളികളാണ് എന്നു പറഞ്ഞുവയ്ക്കുക. ക്രിസ്പിനും, പ്രഭാ സക്കരിയാസ്സും,കലേഷും, എം. പി പ്രതീഷും, ഗാര്‍ഗിയും, ഡോണയും, ജി. സിദ്ധാര്‍ഥും, ലതീഷ് മോഹനും, ധന്യാ ദാസും, വിബിനും, ഹരി ശങ്കറും, വിമീഷും, സുബലും, അരുണ്‍ പ്രസാദും, ഷൈജുവും, സുധീഷും കോട്ടേബ്രവും, രശ്മിയും, ഹസ്സനും, സുജീഷും, ദേവസെനയുമൊക്കെ എന്ത് പിണ്ണാക്കാണ് ചെയ്തത് എന്ന് പറയാതെ വെറുതേ അപൂര്‍ണ്ണമായ ലിസ്റ്റുകള്‍ എഴുതിയുണ്ടാക്കുന്നതുകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം?

    ReplyDelete
  15. ലതീഷ് മോഹനോട് ഭയങ്കര സ്നേഹം.
    പുതിയ കവിതയ്ക്ക് പുതിയ ഒരു ആസ്വദനഭാഷയും വിമർശന ടൂളുകളും വേണം.
    കവിതയുടെ ആനന്ദം പ്രസരിപ്പിക്കാൻ ശേഷിയുള്ളവ.

    ReplyDelete
  16. ഇതെന്നാടോ റിയലെസ്റ്റേറ്റു ബിസിനസ്സ് നിങ്ങളും തുടങ്ങിയോ?

    ReplyDelete
  17. ഇതെന്നാടോ റിയലെസ്റ്റേറ്റു ബിസിനസ്സ് നിങ്ങളും തുടങ്ങിയോ?

    ReplyDelete