പുതിയകാല കവിതയെ കുറിച്ചുള്ള ഏതൊരു അന്വേഷണവും സൈബര്‍ സ്പേസിനു മുന്‍പും അതിനു ശേഷവുമെന്ന അലിഖിതചരിത്രത്തെ മാനിക്കതെ കടന്നുപോകുന്നില്ല. നമ്മുടെ യൌവ്വനം ഗൂഗിള്‍ യൌവ്വനമാണെന്നും നമ്മുടെ സ്വത്വങ്ങളെ നിര്‍മ്മിക്കുന്നതില്‍ ഈ വലക്കണ്ണികള്‍ ചെറുതല്ലാത്തെ പ്രാമുഖ്യം വഹിക്കുന്നുവെന്നും ഇന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രതീതികളുടെ സൈബര്‍ വിനിമയങ്ങള്‍ സാര്‍വ്വജനീനമായ ഒരു സംസ്കാരത്തെ രൂപപ്പെടു ത്തിക്കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ആദ്യദശകം നമ്മള് പിന്നിട്ടു കഴിഞ്ഞു. വിവരവിനിമയത്തിന്റെ പുത്തന്‍ മാതൃകകളുടെയും,ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെയും കാലത്തില്‍ ഭാഷ അതിന്റെ അതിജീവന ശ്രമങ്ങളും ഒപ്പം നടത്തുന്നുണ്ട്. ഇ-ഭാഷയുടെ ലിപിനിര്മ്മാണം മുതല്‍ തുടങ്ങുന്നതാണു നാം ഇന്നു അനുഭവിക്കുന്ന സൈബര്‍ സാംസ്കാരികതയുടെ വിപുലലോകബന്ധം. കീ ബോര്‍ഡുകള്‍ മലയാളം ഞെക്കിത്തുടങ്ങുന്നതുമുതല് വലിയ ഒരു വിഭാഗം തങ്ങളുടെ ആവിഷ്ക്കാരത്തിനുള്ള ഏറ്റവും സ്വീകാര്യമായ മാര്‍ഗമായി ഇ-ലോകത്തെ കണ്ടു. സദാചാരപ്രശ്നങ്ങള്‍ പോലുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനും, വിഗ്രഹവല്‍ക്കരണ ങ്ങളെ മുഖം നോക്കാതെ എതിര്ത്തുതോല്പ്പിക്കുവാനും, പ്രവാസിക്ക് നാടിനെ എഴുതുവാനും, നാടിനു നഗരത്തെ എഴുതുവാനും ഈ-ഭാഷയുടെ സ്വദേശീവത്കരണം കൊണ്ട് സാധ്യമായി.
കടലാസില്‍ നിന്നും കമ്പ്യൂട്ടറിലേക്കുള്ള വാക്കിന്റെ സംക്രമണം തൊണ്ണൂറുകളില്‍ തന്നെ ആരംഭിക്കുന്നുണ്ട്. ഭാഷയുടെ ഈ സ്വദേശിവല്‍ക്കരണത്തെ എറ്റവും സര്‍ഗാത്മകമായി വിനിയോഗിച്ചു കൊണ്ട് കടന്നുവന്നവര്‍ കവികളായിരുന്നു എന്നത് യാദൃശ്ചികമല്ല. കവിത ഭാഷയിലെ ഏറ്റവും നഗ്നമായ ആവിഷ്കാര രൂപം ആയതുകൊണ്ടും, എപ്പോഴും അതു സമകാലത്തെ അടയാളപ്പെടുത്തു ന്നതില്‍ ജാഗരൂകമായിരിക്കുന്നു എന്നതുകൊണ്ടും മലയാളകവിത സൈബര്‍ ജ്ഞാനസമ്പര്ക്കങ്ങള്ക്കുള്ള തുറന്ന വേദിയായി മാറി. പത്രാധിപന്റെ ഇച്ഛകളെ പുറം കാലുകൊണ്ട് തട്ടിമാറ്റി വന്നവരാണു അധികവും ഇ-ലോകത്തില്‍ ഇടം പിടിച്ചവര്‍ . ഭാവുകത്വത്തെ മാറ്റി പ്രതിഷ്ഠിക്കുക എന്ന കര്‍മ്മം അതുകൊണ്ടുതന്നെ ഇവര്‍ നിര്‍ഭയമായി ചെയ്തു പോന്നു.
തൊണ്ണൂറുകളില്‍ തുടക്കമിട്ട കാവ്യഭാവുകത്വത്തിന്റെ സൌന്ദര്യശാസ്ത്രത്തെയാണു നാം പൊതുവെ പുതുകവിത എന്ന വ്യവഹാരത്തിനുള്ളില്‍ ചര്‍ച്ച ചെയ്തുപോരുന്നത്. ആശയതലത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടന്നതിന്റെ അടിസ്ഥാനത്തിലാണു പ്രധാനമായും ഈ വാദം നിലനില്ക്കുന്നതും. എന്നാല്‍ എണ്‍പതുകളില്‍ ജനിക്കുകയും തൊണ്ണൂറുകളില്‍ ബാല്യ കൌമാരങ്ങള്‍ പിന്നിടുകയും ചെയ്ത് രണ്ടായിരത്തില്‍ മാത്രം പൌരത്വം ലഭിക്കുകയും ചെയ്ത തലമുറയെ പുതുകവിതയുടെ ഏത് ഫാക്കല്റ്റിയിലാണു നമ്മള് പരിഗണിക്കാറുള്ളത് എന്ന് ചിന്തിക്കേണ്ടതാണു. പുതുകവിതാ നിരൂപണപദ്ധതികള്‍ രണ്ടായിരത്തിപ്പത്തിന്റെ സമീപസ്ഥതയില്‍ വെച്ച് കവിതയെ വായിക്കുന്നുണ്ടൊ? പൂര്‍വ്വ ഭാരമില്ലാത്തതെന്നും പാരമ്പര്യ വിമുക്തമെന്നുമുള്ള പുതുകവിതാ വാദങ്ങളൊക്കെ തന്നെയും ആധുനികതയുമായി തര്ക്കിച്ചുണ്ടാക്കിയതാണു എന്നു ഇന്നു മനസ്സിലാക്കാം. ഈ പരിണാമസിദ്ധാന്തത്തെ ആശയതലത്തിലും ഭൌതിക തലത്തിലും പരിക്കുകളില്ലാതെ ഏറ്റെടുക്കുന്ന ഒരു തലമുറയുടെതാണു ഇന്നത്തെ കവിത.
രേഖീയമായ കവിതാചരിത്രബോധത്തിനു പുറത്താണ് ഇരുപത്തൊന്നാം നൂറ്റണ്ടിന്റെ ആദ്യ ദശകത്തിന്റെ മലയാളകവിത എന്നും പറയാം. കവിത്രയങ്ങളെ വായിച്ചിട്ടാവില്ല ഈ തലമുറ പേനയെടുക്കുന്നത്. കവിതയുമായുള്ള ഇവരുടെ ബന്ധം തന്നെ തുടങ്ങുന്നതു ബ്ലോഗുപോലുള്ള നവസാങ്കേതികവിദ്യയില്‍ നിന്നുമാവാം. മാധ്യമവ്യവഹാരങ്ങള്‍ സൃഷ്ടിച്ച പ്രതീതിയുടെയും യാഥാര്‍ത്യത്തിന്റെയും ദൃശ്യലോകത്തിലിരുന്നാണു ഇവര്‍ കവിതയുടെ പണിയാല തീര്‍ക്കുന്നത്. ഇതുവരെ നിര്‍വ്വചിച്ചുപോന്ന പുതുകവിതയുടെ പദാവലികള്‍ അതുകൊണ്ടുതന്നെ ഇവരുടെ കവിതകളെ വിശകലനം ചെയ്യാന്‍ പോരാതെ വരുന്നു. ന്യൂ മീഡിയാറ്റിക് പോയട്രി (നവ മാധ്യമീകൃത കവിത) എന്ന നിലയില്‍ പുതുകവിതയെ നീട്ടിവായിക്കുവനുള്ള ശ്രമമാണു ഈ ലേഖനം.
നവമാധ്യമങ്ങള്‍ പുതിയ കവിതയ്ക്കു പ്രതലമാവുന്നതു കൊണ്ടല്ല, ന്യൂ മീഡിയാറ്റിക് പോയട്രി എന്നു വിളിക്കുന്നത്. മറിച്ച് കവിതയുടെ ഘടനയിലും ഭാവുകത്വത്തിലും രൂപപ്പെട്ട മാധ്യമബോധത്തിന്റെ അടിസ്ഥാനത്തിലാണു. അതില്‍ പുതിയ ചിത്രകലയുടെയും പെര്‍ഫോമന്‍സിന്റെയും സിനിമയുടെയും ആഖ്യാന സമ്പ്രദായങ്ങളുണ്ട്. ദൃശ്യകലകളുമായുള്ള സംവാദാത്മകമായ ഒരു ബന്ധം പുതിയ കാല കവിത പ്രകടിപ്പിക്കുന്നുണ്ട്. കവിതയുടെ സമീപ പാരമ്പര്യത്തെപ്പോലും പിന്തുടരാതെ അതെപ്പോഴും ഇത്തരം വ്യവഹാരങ്ങളുടെ ചാലകമായി വര്‍ത്തിക്കുന്നുമുണ്ട്.മുഖ്യധാരാമലയാളത്തിലെ കവിതയുടെ ഇടം വളരെ ദുര്‍ബലവും, മാഗസിനുകളുടെ രൂപകല്പ്പനയ്ക്ക നുസരിച്ചു വെട്ടിയൊതുക്കി അരികുവല്ക്കരിക്കാവുന്ന ഒന്നുമായി മാറി. മാറുന്ന ഭാവുകത്വത്തിന്റെ സത്ത പിടിച്ചെടുക്കാന്‍ കഴിയാതെ പലപ്പോഴും മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍ കവിതയോട് മുഖം തിരിഞ്ഞ് നില്ക്കുകയുണ്ടായി. എന്നാല്‍ മുതിര്‍ന്ന കവികളുടെ രചനകള്‍ ,ഒരുപക്ഷെ അവയുടെ മുതിര്‍ച്ച എന്ന ഒറ്റക്കാരണം കൊണ്ട് കവിതയുടെ തുടര്‍ച്ചകളെ അടയാളപ്പെടുത്തിപ്പോരുകയും ചെയ്തു.സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെയും സൈബര്‍ വ്യവഹാരങ്ങളിലൂടേയും തുറന്നു കിട്ടിയ സ്വാതന്ത്രേച്ഛ കവിതയെ ഒരു തൂണിലും പിടിച്ചുകെട്ടിയില്ല. ബ്ലോഗുകളെ അവനവന് പ്രസാധനം എന്ന് കാര്യമായും കളിയായും വിലയിരുത്തിപ്പോന്ന സാംസ്കാരികലോകം ഒടുവിലൊടുവില്‍ അച്ചടിയുമായും ഇണക്കി നിര്‍ത്തുന്നതു കാണാം. എങ്കിലും പ്രസിദ്ധീകരണങ്ങളുടെ അഭിരുചികള്ക്കപ്പുറത്തേക്ക് വളരുന്ന കവിതയുടെ ഇളമുറ തന്നെയാണു പുതുകവിതയുടെ സൌന്ദര്യശാസ്ത്രത്തെ നിര്‍ണയിക്കുന്നതു.
ദേശം /ദേശനഷ്ടം (പൊതുപ്രമേയം )
ദേശം എന്ന അനുഭവത്തെയാണു മുന്‍പില്ലാത്ത വിധം ഇന്നെഴുതപ്പെടുന്ന കവിതകള്‍ പ്രശ്ശ്നവല്ക്കരിക്കുന്നത്. തന്റെ മുരിങ്ങമരച്ചുവട്ടില്‍ നിന്നും കവിത വീടുവിട്ടിറങ്ങി. ഒറ്റദേശത്തിന്റെ ഉടമസ്ഥനല്ല പുതിയ കവി. പല ദേശങ്ങളെ ഇണക്കുന്ന ഒരുതരം ആഗോളദേശചിഹ്നങ്ങള് കവിത വിനിയോഗിച്ചു തുടങ്ങുന്നു. സ്വദേശം എന്ന വ്യക്തനുഭവം കവിതയുടെ സത്താപരമായ ജാഗ്രതയെ ഇന്നു നിര്‍ണയിക്കുന്നില്ല. ചിതറിയ ദേശബോധങ്ങളുടെയും തന്മയുടെയും അടയാളങ്ങളെയാണു അവ തരുന്നതു.ദേശനഷ്ടം വാസ്തവത്തില്‍ കവിതയില്‍ സ്ഥലപരമായ അന്വേഷണങ്ങളെ നീട്ടിവെക്കുന്നു. അതിര്‍ത്തികളെ സമന്വയിപ്പിക്കുന്ന ഒരുതരം ആഗോളദേശബോധം ഭൂമിമലയാളത്തില് ഇന്നുണ്ട്. ഇതു പലപ്പോഴും നവസാങ്കേതിക വിദ്യയുടെ ഉപലബ്ധിയാണു. സാങ്കേതികത സംസ്കാരത്തെ നിര്‍ണയിക്കുന്നതിന്റെ പ്രകടമായ തെളിവും കൂടിയാണു ഈ സാംസ്കാരിക സംക്രമണം. കവിതയാണു ഇത്തരം മാറ്റങ്ങളെ കാന്തം പോലെ പിടിച്ചെടുക്കുന്നത്. പ്രവാസം കവിതയ്ക്കു വളക്കൂറുള്ള അനുഭവമായി. അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍ എന്ന് ബ്ലോഗുണ്ടാകുന്നു. നഗരത്തിലിരുന്നു നാടിനെ എഴുതല്‍ ഒരുതരം പ്രതിരോധപ്രവര്‍ത്തനമായി കവികള്‍ ഏറ്റെടുത്തു.
ആ കിയോസ്ക്കിന്റെ പുറകില്‍ /ഒരു ഈന്തപ്പനയുണ്ട് /ദിവസവും എട്ടോ, ഒന്‍പതോ പ്രാവശ്യം /അതിനു ചുവട്ടില്‍ നിന്നാണു/സിഗരറ്റ് വലിക്കുക. /പതുക്കെ പതുക്കെ /ആ ഇടം സ്വന്തമായിത്തീര്‍ന്നതു പോലെയായി./ ഇന്നിപ്പോള്‍ ഒരു നേരത്തു /ചെല്ലുമ്പോള്‍ അതാ അവിടെ /സിഗരറ്റുമായി വേറൊരാള് /എന്തു പറയും അയാളോട് ആ ഇടം എന്റേതാണെന്നോ ? /സിഗരറ്റുകുറ്റികള്‍ /തൂപ്പുകാര്‍ കളഞ്ഞിരിക്കുന്നു / ഈന്തപ്പനയോലകള്‍ /താഴോട്ട് നില്‍പ്പുണ്ട് /(ഇന്നാണ് അതു ആദ്യമായി കാണുന്നത് ) /എല്ലാം ആദ്യമായി കാണും പോലെ / എന്റെതായി എന്തുണ്ടു അവിടെ? (ഇടം- കുഴൂര്‍ വിത്സണ് )
അസ്ഥിരമായ ഇടങ്ങളെ കുറിച്ചുള്ള വേവലാതി തുടക്കം മുതല്‍ സൈബര്‍സ്പേസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദേശങ്ങള്‍ക്കുമേല്‍ പണിതെടുക്കുന്ന ആശയാവിഷ്കാരങ്ങള്‍ തന്നെയാണു ഏറിയകൂറും. ആത്മകേന്ദ്രിതസ്വത്വ ത്തില്‍ നിന്ന് ഉള്ളുനൊന്തുപാടുന്ന കവിയുടെ ബിംബമല്ല നമ്മളിവിടെ കാണുന്നതു. ഏകാന്തതകളുടെ കൂട്ടമല്ല, മറിച്ച് കൂട്ടത്തിന്റെ ഏകാന്തതകളാണു കവിതയില്‍ തിടം വെച്ചതു. അതു ആഗോളജീവിതത്തിന്റെ മിനിയേച്ചറ് പതിപ്പുകളായിരുന്നു. അധിനിവേശങ്ങളുടേയും ദേശനഷ്ടങ്ങളുടേയും ലോകാനുഭവത്തെ തന്നെയാണു മറ്റൊരു വിധത്തില്‍ കവിത സാക്ഷാത്കരിക്കുന്നതും. ഭൂമിശാസ്ത്രപരമായ അതിരുകളെ സമൂലമായി ഇണക്കിയത് ഇന്റെര്‍നെറ്റിന്റെ മാനവികതയാണു എന്നു കാണാം. വീടുവിട്ടവന്റെ, താല്‍ക്കാലിക താമസക്കാരുടെ പൊതുവിശ്രമകേന്ദ്രങ്ങളായി സൈബര്‍ ഇടങ്ങള്‍ മാറി. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സജീവമായി.അവിടെ വ്യക്തിബോധങ്ങള്‍ പലതരത്തില്‍ നിര്‍മ്മിക്കപ്പെട്ടു. കേന്ദ്രീകൃത ആശയങ്ങളെ പ്രാദേശികഭാഷാ രൂപങ്ങളിലൂടെയും ഇതരവിനിമയങ്ങളിലൂടെയും വികേന്ദ്രീകരിക്കപ്പെട്ടു.
ഇന്റര്‍നെറ്റ് എന്ന സങ്കല്‍പ്പം തന്നെ ലോകത്തെ ഒരൊറ്റ കാഴ്ചയുടെ പരിധിയിലേക്ക് വ്യാവര്ത്തിപ്പിക്കു മ്പോള്‍ ഭൂമിമലയാളം എന്ന ദേശം കൂടുതല്‍ ശക്തിമത്തായി പ്രതിഫലിക്കാന്‍ തുടങ്ങി. മലയാളത്തിലെ ബ്ലോഗുകളുടെയും മറ്റു സൌഹൃദക്കൂട്ടയ്മകളുടെയും എണ്ണക്കൂടുതല്‍ അതാണു കാണിക്കുന്നത്. ദേശം ഭൂമിശസ്ത്രത്തില് നിന്നും സാഹിതീയ ഭാവുകത്വത്തിലേക്ക് പടര്‍ന്നു കയറുന്നതു ഒരുപക്ഷെ ഇ-എഴുത്തില്‍ മാത്രവുമാണു. ചിലപ്പോള്‍ നാടുതന്നെയും വലിയൊരു പദകോശമായി ബ്ലോഗുകളില്‍ നിറയുന്നു. പാടത്തു നിന്നും പറമ്പില്‍ നിന്നും കുളക്കരയില്‍ നിന്നും വാക്കുകള്‍ നനഞ്ഞുകേറി വരുന്നു. ചിലപ്പോള്‍ ഓര്‍മയുടെ കുട ചൂടി, മറ്റു ചിലപ്പോള്‍ മറവിയോടു കൂടി. അല്ലാത്തപ്പോല്‍ മരണമായും.ദേശാനുഭവത്തിന്റെ അകം തൊലിയിലാണു നഗരത്തിലിരുന്നു കവി കവിതയുടെ വാസ്തു പണിയുന്നതു. കാലം തിരസ്കരിച്ചവരും സ്വയം നിഷ്ക്രമിച്ചവരുമായ കുറേയധികം മനുഷ്യര്‍ കവിതാശരീരത്തില്‍ പാര്‍ക്കാന്‍ തുടങ്ങുന്നു. പിറന്ന നാട്ടിലേക്കുള്ള മടക്കം എന്ന സുതാര്യമായ ഭാവന്യ്ക്കപ്പുറം ദേശം എനിയും അഴിക്കപ്പെടാനുള്ള മിത്തായി പലപ്പോഴും കാവ്യവല്ക്കരിക്ക പ്പെടുകയാണു. പ്രകൃതി ഇല്ലാതാവുമ്പോള്‍ പ്രകൃതിയുടെ ചിത്രം സ്വീകരണമുറിയില്‍ തൂക്കി അതിന്റെ വിടവു പരിഹരിക്കുമ്പോലെ. ദേശത്തോട് പ്രേമമില്ലയ്കയും ആത്യന്തികമായി ദേശത്തെ തന്നെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ലതീഷ് മോഹന്റെ ചങ്ങനാശേരി വേണ്ടെന്നു വെച്ചാലെന്താണ് എന്ന കവിതയിലെ ചോദ്യം നമ്മുടെ ഭൂപടങ്ങള്‍ നമുക്കു തന്നെ വരച്ചാലെന്താണു എന്നാണു. അതു തന്നെയായിരുന്നു ബ്ലോഗെഴുത്തിന്റെ മലയാള കവിതാ മാതൃകകള്‍ നമ്മോടു ചോദിച്ചതും.
പുതുകവിത തുറന്നിട്ട എഴുത്തിന്റെ തുറസ്സുകളെ ഇവര്‍ ഏറെ മുന്നോട്ടു നയിച്ചു. കവിതയുടെ സ്വീകാര്യതയെ കുറിച്ചോ പരിഗണനകളെ കുറിച്ചോ വേവലാതി ഇല്ലായ്കയാല്‍ അവരവരുടെ ഇംഗിതങ്ങള്‍ പ്രവര്‍ത്തിക്കപ്പെട്ടു. നല്ലത് / ചീത്ത എന്നില്ലാതെ കണ്മുന്പില് പ്രത്യക്ഷപ്പെടുന്ന കവിതാവിപണിയുടെ നിത്യ ഉപഭോക്താക്കളായി ആളുകള്‍ മാറി. ഇത്തരമൊരു സമശീര്ഷ്യപ്പെടല് , പക്ഷെ തൊട്ടു മുന്‍പത്തെ തലമുറയില്‍ കാണാന്‍ കഴിയില്ല. നല്ല കവിതയെ കുറിച്ചുള്ള സങ്കല്‍പ്പം തന്നെ ശിഥിലമാകുന്ന തരത്തില്‍ ജനായത്തവല്ക്കരിക്കപ്പെടുന്നുണ്ട് സൈബര്‍ സാഹിത്യത്തിന്റെ ഇടം. ദേശാനുഭവത്തെ പ്രേഷണം ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ കവിത രാഷ്ട്രീയമായി ഇടപെടുകയാണ്.
വീട്ടനുഭവം എന്ന വിസ്മൃതചരിത്രം
ആഗോളമനുഷ്യനു വീട് ഒരു ചിഹ്നമാണു. കൂട്ടുതാമസത്തിന്റെ മാത്രമല്ല, വികാരങ്ങളുടെ ഒരു ഗാര്‍ഹിക സമ്പത്തായാണു അത് കവിതയില്‍ നിര്‍മ്മിക്കപ്പെടുന്നത്. തെരുവില്‍ നിന്നാണു പുതിയ കവി വീട്ടിലേക്ക് നോക്കുന്നത്.വിഷാദമൂകതേ/വിജനതേയെന്നു /ഞാന്‍ വിളിക്കുന്ന /വീട്ടില്‍ /എന്നെക്കൂടാതെ /താമസിക്കുന്നശരീരം /നഷ്ട്ടപ്പെട്ട/ആത്മാക്കളേ, എന്ന് അരുണ്‍ പ്രസാദ്. വീടിനെ ഓര്ക്കല് വിഷാദരോഗമായി പരിവര്‍ത്തിക്കപ്പെടുന്ന കവിതയാണു അരുണ്‍ പ്രസാദിന്റെ വിഷാദരോഗി. വീടിനോടുള്ള കൂറ് ഓര്‍മ്മ മാത്രമായി തീരുന്ന ഒരു തലമുറയുടെ കാഴ്ചയാണിത്. മെട്രോ നാഗരികതയിലെ വേരുകളില്ലാത്ത മനുഷ്യരുടെ പ്രതിഛായകളായിരുന്നു അരുണിന്റെ മറ്റു കവിതകളിലെ കര്‍തൃത്വം. എങ്കില്‍ ഇവിടെ ആദ്യമായി ഈ കവി തിരിഞ്ഞു നോക്കുകയാണു.
എത്രയായാലും /അണിഞ്ഞുമൊരുങ്ങിയും മെരുങ്ങുകില്ലെന്ന് /കടുമ്പിടുത്തമിട്ടുണ്ടൊരു/ഒരു പഴയവീട് /നനഞ്ഞൊലിയ്ക്കുന്നു...എന്നും, എനിയ്ക്കു വയ്യിനി /ഒന്നുമടുക്കിപ്പെറുക്കി വെയ്ക്കുവാന്‍ /ഒരാകാശവും തുടച്ചുമിനുക്കി വെയ്ക്കുവാന്‍ എന്നും എം ആര് അനില്‍കുമറിന്റെ അകം പുറം മറിഞ്ഞ ഒരാകാശം എന്ന കവിതയില്‍ വായിക്കാം. അടുക്കിപ്പെറുക്കി വെയ്ക്കുമ്പോഴും ഉള്ളാലെ ചിതറിത്തെറിക്കുന്ന ഒരു വീടിന്റെ ഉപമ ഈ കവിത ആവിഷ്കരിക്കുന്നുണ്ട്.അത്രയൊന്നും ഭദ്രമല്ലാത്ത ഒരാശയമായി വീട് മുന്‍പെങ്ങും കവിതയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവില്ല. തെരുവില്‍ നിന്ന് വീട്ടിലേക്കുള്ള വഴികള്‍ അന്വേഷിക്കുന്ന കവി മുന്‍പും ഉണ്ടായിട്ടുണ്ട്. പുതിയ കവിക്ക് വീടിരുന്ന ഇടം മാത്രമാണു അന്വേഷിക്കേണ്ടത്. അയാളുടെ പൊറുതി പുറത്താണ്.
എന്‍ ആര് രാജേഷിന്റെ നന്മ ഫൈനാന്സിയെഴ്സിന്റെ കലണ്ടര്‍ എന്ന കവിത വീടിനെ രാഷ്ട്രീയ യുക്തമായി സമീപിക്കുകയാണു. ഇവിടെ കവി ഒരു വീടിന്റെയും കാവല്‍ക്കാരനല്ല. അയാള്‍ ഒരു മൂന്നാം വ്യക്തിയായി വീടിനെ വരയ്ക്കുകയാണു. രാജേഷിന്റെ കവിത ചാനലുകാരന്റെ കാമറയായാണു പ്രവര്‍ത്തിക്കുന്നത്. ജേര്‍ണലിസ്റ്റിക് ആയി ഗാര്‍ഹികജീവിതത്തിന്റെ അടിയൊഴുക്കുകളെ കാട്ടിത്തരികയാണു. കടം വന്നു തൂങ്ങിമരിക്കുന്ന വീടുകള്‍ നമുക്ക് പിന്നെയും ഉണ്ടായി. സഹതാപങ്ങളുടെ പാട്ടാവാതെ, പുതിയ രീതിയില്‍ ഇത്തരം അനുഭവങ്ങളെ കവിതയില്‍ ആഖ്യാനം ചെയ്യുന്നുവെന്നതാണ് രാജേഷിന്റെ കവിതയുടെ രസതന്ത്രം.
വീടിനെ സംഘര്‍ഷ സ്ഥാപനമായി മാത്രം വായിക്കുകയാണു പുതിയ കവിത എന്നു ഇതിനര്‍ഥമില്ല. വി. ബി ഷൈജുവിന്റെ കുമിളുകറി എന്ന കവിത നോക്കുക. ഈ കവിത ഗാര്‍ഹിക ജീവിതത്തെ അടയാളപ്പെടുത്തു ന്നത് മറ്റൊരു വിധത്തിലാണു.നാടോടിക്കഥകളുടെയും വാമൊഴിപാരമ്പര്യത്തിലെയും കഥാത്മക സൌന്ദര്യത്തെ കുമിളുകറി അബോധമായി പിന്‍പറ്റുന്നുണ്ട്.കുമിള്‍ പച്ചക്കറിച്ചന്തയില്‍ കിട്ടുന്ന ഒരു വിഭവമല്ല. അതൊരുപക്ഷെ നാട്ടുകായ് കറി എന്നതിലുപരി ഒരു കാട്ടുചെടിയുമാണു.കുമിള്‍ കറി വെക്കുമ്പോള്‍ വീട് മറ്റൊരു പ്രതലത്തിലേക്ക് ദത്തെടുക്കപ്പെടുകയാണു. അവിടെ മനുഷ്യനും വീട്ടുമൃഗങ്ങളും അന്തരീക്ഷവും ഒക്കെ പങ്കെടുക്കുന്ന ഒരു കൂട്ടനുഭവമായി കറിവെക്കല്‍ മാറുകയാണു.
നഗരം നിര്‍മ്മിക്കുന്ന വാക്കുകള്‍ അഥവാ
താല്‍ക്കാലികത്വം എന്ന പൊതുഭാവന
ദേശത്തിന്റെ എതിര്പദമല്ലെങ്കില്ക്കൂടിയും നഗരം അതിന്റെ ചിറകുകള് ആവും വിധം വിടര്ത്തുന്ന്ണ്ട് ഏറ്റവും പുതുമുറക്കവിതയില്. ഇവിടെ സൈഡ് മിററിലൂടെ പിന്നോട്ടു പായുന്ന ഒന്നു മാത്രമാണു പ്രകൃതി. ട്രാഫിക് ബ്ലോക്കിലെ ഏകാന്തതയാണു ഏറ്റവും വലിയ ഏകാന്തത. ക്രിസ്പിന് ജോസഫിന്റെയും ലതീഷ് മോഹന്റെയും കവിതകള്‍ കൊണ്ടുവന്ന മെട്രോ നാഗരികതയുടെ ബിംബങ്ങള്‍ പല വഴികളിലൂടെ ഇപ്പോഴും അനുവര്ത്തിക്കപ്പെടുന്നുമുണ്ട്. താല്ക്കാലികത ഒരു പൊതുഭാവനയായി സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. കവിത എന്ന മാധ്യമബോധത്തെ തന്നെ സംശയിക്കുകയും മാരകമായി അതിനെ ശുശ്രൂഷിക്കുകയും ചെയ്തു ഹസ്സന് എന്ന കവി. ഇവരൊക്കെ തന്നെ ഭാഷയുടെ കൌമാരത്തെ അടക്കിപ്പിടിച്ചിരുന്നു.ബ്ലോഗിന്റെ കേവലചരിത്രം പോലും ബാക്കി വെക്കാതെ അപ്രത്യക്ഷമാകുകയും കവിത എന്നത് അപ്പപ്പോഴുള്ള ഒരു കളി മാത്രമായി ന്യൂനീകരിക്കുകയും ചെയ്തു കൊണ്ട് ഇവരില്‍ ചിലര്‍ നവമാധ്യമ കാലത്തിന്റെ കവിതാനിര്മ്മിതികള്ക്ക് വേണ്ടുന്ന കൂട്ടുകള്‍ സംഭാവന ചെയ്തിട്ടുണ്ട്.
ചലനചിത്രമാവുന്ന കവിത
കവിതയിലെ ദൃശ്യപരിപ്രേക്ഷ്യത്തിനു നീണ്ട ചരിത്രമുണ്ട്. അതു ബോധതലത്തിലാണ് നടക്കുന്നത്. ലോകം അക്ഷരത്തില്‍ നിന്ന് ദൃശ്യത്തിലേക്ക് കണ്‍തുറക്കുന്ന മാധ്യമവ്യാപനകാലത്താണ് എഴുത്തിലെ കാഴ്ചകളുടെ ഭൂപടം അസാധാരണമായി വികസിക്കുന്നത്. ആദ്യകാല മലയാളകവിതയില്‍ നായികാനായകന്മാരെ ചിത്രത്തില്‍ എഴുതിയ പോലെ രൂപവര്ണ്ണന നടത്തിയിരുന്നു. രൂപവര്‍ണനയും ഭാവവര്ണ്ണനയും സാധിച്ചെടുക്കാന്‍ അക്കാലം കവികള്‍ രവിവര്‍മ്മയുടെ കലാഭാവുകത്വത്തെയാണ് തേടിയത്. രവിവര്‍മ്മയ്ക്കുശേഷം ചിത്രകലയില്‍ ഒരു രാജാവിനെ കിട്ടാതെപോയ മലയാളത്തിന് ചിതറിയ കാഴ്ചകളുടെ ഭൂപടമായി പിന്നീടുള്ള കണ്ടെഴുത്തുകള്‍ . കാഴ്ചയെ ക്രമീകരിച്ചും അപക്രമീകരിച്ചും കവി നടത്തുന്ന വാക്കിന്റെ ചില ലേ-ഔട്ടുകളാണ് കവിതയില്‍ ദൃശ്യത്തെ ഉല്പാദിപ്പിക്കുന്നത്. ആദ്യകാലകവിത ദൃശ്യവിസ്താരമെന്ന നിലയിലാണ് കാഴ്ചകളെ നിര്‍മ്മിച്ചതെങ്കില്‍ ആധുനികത ബിംബനിര്മാണങ്ങളിലൂടെ ഇത് സാധിച്ചു. സ്വപ്നാത്മകവും ഭ്രമാത്മകവുമായ തീക്ഷ്ണവര്ണ്ണ രാജികളുടെ കലയായി അവരുടെ കവിത. വാക്ക് ഖരമായും ദ്രവമായും പരുവപ്പെട്ട് പ്രതീകഭാഷ തേടുകയായിരുന്നു ആധുനികകവിതയിലെ ദൃശ്യബോധം. ആധുനികതയുടെ തീവ്രബിംബകല്പ്പന കളില്‍ നിന്നും ഭാവനയുടെ തറനിരപ്പിലേക്ക് കവിതയെ നടത്തിച്ചു പുതുകവിതയുടെപ്രധാനികള്. വസ്തുയാഥാര്‍ഥ്യം (object reality) എന്ന അനുഭവത്തെ കൂടുതല്‍ മൂര്‍ത്തമായി കവിതയില്‍ സ്ഥാപിച്ചു എസ്. ജോസഫിന്റെ കവിത. അതിനു പിന്മുറക്കാരേറെ ഉണ്ടായി. പുതിയ കലയുടെ ഭാഷ കൂടിയാണ് ഈ വസ്തുയാഥാര്‍ത്ഥ്യം. പടം പൊഴിഞ്ഞ വാക്കിന്റെ വസ്തുബോധം, വാസ്തവത്തില്‍ ഇന്നെത്തി നില്ക്കുന്ന കവിതയുടെകൂടി സൌന്ദര്യശാസ്ത്രത്തെ നിര്‍ണ്ണയിക്കുന്ന കാതലായ ഘടകവുമാണ് .
സമീപസ്ഥത പുതുകവിതയുടെ മുദ്രകളിലൊന്നായി. സമീപസ്ഥത വിശ്വസ്ഥത കൂടിയാണ്. വായനക്കാരനെ/കാരിയെ തന്റെ സ്വകാര്യഭാവനയുടെ പ്രീതിക്കാരനാക്കുകയല്ല പുതിയ കവി. മറിച്ച് എഴുത്താള്‍ക്കും വായനക്കാരനും ഉഭയസമ്മതമുള്ള പ്രകടവസ്തു(visible object)വിനെ കലയുടെ വിനിമയോപാധിയാക്കുകയാണ്. സങ്കല്പ്പസാമ്രാജ്യങ്ങളുടെ രമ്യഹര്‍മ്മങ്ങളില്‍ നിന്ന് പങ്കാളിത്തപരമായ വ്യതിയാനം പുതുകവിത പുലര്‍ത്തുന്നതും അതിലെ ദൃശ്യസാധ്യതകള്‍ കൊണ്ടുകൂടിയാണ് .എഴുത്തധികാരത്തെ ചിതറിച്ചു കളയുന്ന രാഷ്ട്രീയമുന്നേറ്റമായി വേണം ഇന്നിന്റെ കവിതയുടെ പ്രമേയങ്ങളെ വിലയിരുത്തേണ്ടത്. ദൃശ്യത്തെ ദര്ശനമാക്കുമ്പോള് കവിത മാധ്യമപരമായിത്തന്നെ നവീകരിക്കപ്പെടുകയാണ്.
ചില്ലയില്‍ കാറ്റുവീശുമ്പോള്‍ / പൊഴിഞ്ഞുവീണ വെയില് പിന്നെയും/മരത്തില്‍ അള്ളിപ്പിടിച്ചുകയറുന്നുണ്ട്. / ഒരുനാളും ഉണങ്ങാത്ത പച്ചത്തുണിവിരിച്ചിട്ട /വയലിന്റെ അടുത്താണാമരം. /മരത്തിനു താഴത്തെ തിട്ട / മാടിവിളിക്കാറുണ്ട് കുറച്ചകലെയുള്ള പുഴയെ./ ഒഴുക്കിന്റെ കൈപിടിച്ച് പുഴയിവിടെവരെ വന്ന് /തിട്ട കടക്കുവാനാകാതെ അണച്ചണച്ചു നില്ക്കും./മഴ നിന്ന നില്പ്പില് മാഞ്ഞുപോകും /പുഴയും മെല്ലെ മടങ്ങിപ്പോകും / വെയിലതുകണ്ട് മരത്തില്‍ കയറിയിരുന്ന്/ചിരി തന്നെ ചിരിമാത്രം. (കണ്ടുകൊണ്ടേന്‍ / എസ്. കലേഷ് )
കണ്ണുകൊണ്ടറിയുന്ന ഒരു ഭാഷ വേണ്ടിയിരിക്കുന്നു ഇനി കവിതയെ വായിക്കാന്‍ എന്നു സാക്ഷ്യപ്പെടുത്തുന്ന കവിതകള്‍ കലേഷിന്റേതായിട്ടുണ്ട്. അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ /നീ എന്ന കവിതയില്‍ ഈ ദൃശ്യ ബോധം ചലനചിത്രമായി മാറുന്നതു കാണാം. മരണാന്തര പ്രണയത്തെ/ അഥവാ പ്രണയാനന്തര മരണത്തെ സെല്ലുലോയിഡിലെന്ന വണ്ണം ക്രമീകരിച്ചിരിക്കുന്നു ഈ കവിതയില്‍.
ശവത്തോടൊപ്പം നമ്മള് ലിഫ്റ്റ് ഇറങ്ങുകയാണ് എന്ന വിഷ്ണുപ്രസാദിന്റെ കവിത ഇതേ മാധ്യമസങ്കേതത്തെ കുറേക്കൂടി ദൃഡമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ലിഫ്റ്റിനകത്ത് കുത്തനെ നില്ക്കുന്നു നമ്മള് /നമുക്കിടയില്‍ തിരശ്ചീനമായി കിടക്കുന്നു ശവം/ലിഫ്റ്റ് നമ്മളെയും കൊണ്ട് താഴേക്ക് പോകുന്നു. /നമ്മള് താഴെ എത്തുന്നതേയില്ല..../ ഒരിക്കലും താഴെ എത്താത്ത ലിഫ്റ്റില്‍ ശവത്തോടൊപ്പം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്ഈ കവിതയില്‍ ഭയം എന്ന അനുഭവം. അതൊരുപക്ഷെ ജീവഭയമാകാം.മരണത്തിനു മുന്പില് മാത്രം വിനീതമാവുന്ന മനുഷ്യന്റെ നിസ്സാരതയെ ഈ കവിതയില്‍ ചിത്രങ്ങളായി ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നു.
ഉദാത്തതയെ സംശയിക്കല്‍
കവിതയുടെ പതിവുചേരുവകള്‍ വേണ്ടെന്നു വെയ്ക്കുകയും പകരം, നേരെ ചൊവ്വെ അനുഭവത്തെ പരാവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന ഒരെഴുത്താള്‍ ഈ വലസാഹിത്യത്തിലുണ്ട്. അത്തരം ഒരു പ്രൊഫൈലിന്റെ ഉടമയാണു രവികുമാര്‍ എം ജി. സന്തോഷിന്റെ അച്ഛന് മരിച്ച ദിവസം എന്ന കവിത, കവിതയുടെ സുരക്ഷിതമായ ആഖ്യാനസമ്പ്രദായത്തെ വളരെ എളുപ്പത്തില്‍ അപനിര്മ്മിക്കുകയാണു. പാരഡിയുടെ ക്രമബദ്ധമായ വിതരണത്തിലൂടെ പുതുകവിതയെ രാഷ്ട്രീയവല്‍ക്കരിച്ച കെ ആര് ടോണിയുടെ കവിതകളില്‍ നിന്നാണു വാസ്തവത്തില്‍ ഉദാത്തതയെ സംശയിക്കല്‍ എന്നോ, സ്ഥാപിത ആശയങ്ങളെ വിമര്‍ശബുദ്ധിയോടെ സമീപിക്കല്‍ എന്നോ പറയാവുന്ന തരത്തില്‍ അനുഭവത്തെ ആഖ്യാനം ചെയ്യാന്‍ തുടങ്ങുന്നത്.ടോണിയുടെ സന്ദര്‍ശനം എന്ന കവിതയില്‍ നൂറുരൂപ ആയി (അല്ല പോയി) എന്നെഴുതുമ്പൊള് അതു കവിതയില്‍ അതുവരെ പറയാമയിരുന്ന ഒരു തമാശ ആയിരുന്നില്ല. പലപ്പോഴും അതു എസ് എം എസ് തമാശയോളമോ ഇമെയില്‍ നേരം പോക്കുകളായോ മാത്രം കേട്ടുപേക്ഷിക്കാമായിരുന്ന ഒരു ഹാസ്യാനുഭവമായേനെ. കവിത ഇത്തരം ഇടങ്ങളില്‍ നൂഴ്ന്നു കയറുകയും ഭാഷയെ കുറിച്ചുള്ള ഔന്നത്യങ്ങളെ ആദ്യമായി ചിതറിച്ചുകളയുകയുമായിരുന്നു. അവിടെ ഉദാത്ത കാവ്യസങ്കല്പ്പങ്ങളില്ല. അഥവാ എല്ലാതരത്തിലുമുള്ള കപടതകളെയും അതേപടി കവിത സ്വാംശീകരിക്കുക യായിരുന്നു.സന്തോഷിന്റെ അച്ഛന് മരിച്ച ദിവസം ആഖ്യാനത്തിന്റെ സത്യസന്ധത കൊണ്ടും അതിലെ ഇഴപിരിക്കാനാവാത്ത ആണ്യുവത്വത്തിന്റെ ആനുകൂല്യം കൊണ്ടും തന്നെയാണു ഏറെ ആസ്വദിക്കപ്പെടുന്നതും. ദുഖ:പര്യവസായി ആവേണ്ടിയിരുന്ന ഒരു മരണത്തിന്റെ അന്ത്യം അവനവന്റെ ആനന്ദമാര്‍ഗങ്ങളില്‍ ചെന്നവസാനിക്കുമ്പോള്‍ കവിത സ്വയം കറുത്ത ഹാസ്യത്തിന്റെ കുപ്പായം തുന്നുകയായിരുന്നു. അപ്പോള്‍ പോലും അനുഭവങ്ങളുമായുള്ള സമശീര്ഷ്യപ്പെടലില് ഈ കവിതയിലെ ആഖ്യാതാവും വായനക്കാരനും ഒന്നുചേരുന്നുണ്ട്. തൊട്ടു മുന്‍പത്തെ വരികളെത്തന്നെ റദ്ധുചെയ്തുകൊണ്ടാണു ഈ ഐറണി സാധ്യമാക്കുന്നത്. ഒറ്റയ്ക്കൊരാളുടെ അനുഭവമായല്ല, കോട്ടയത്തു നിന്നൊരു കോളിസുനിറയെ സങ്കടം നിറച്ചാണു മരണവീട്ടിലേക്കുള്ള വണ്ടി പോയത്. അടക്കത്തിനു നമ്മളും പോകുന്നുണ്ട് കൂടെ. തിരിച്ചുവരുമ്പോള്‍ വണ്ടി കള്ളുഷാപ്പിലേക്ക് കരഞ്ഞിറങ്ങും എന്ന പ്രതീക്ഷ പോലുമില്ലാതെ. എങ്കിലും ആ ദുഖ:ത്തെ മറന്നുകളയാന്‍, അപ്പോള്‍ തന്നെ പിറകിലാക്കാന്‍ നമ്മളും തിരക്കു കൂട്ടുകയായിരുന്നു. ഇങ്ങനെ ഭാവന വാദിയും പ്രതിയുമാകുന്ന കാഴ്ച ഈ കവിതയില്‍ പിടിക്കപ്പെടുന്നു. ആ അറിവില്‍ നിന്നു മോചനമില്ല്ലാതെ വായനയ്ക്കൊടുവില്‍ നമ്മളും ദുഖ:ത്തെ കള്ളായി അകത്താക്കിയവരില് പെടുന്നു. അങ്ങനെ സന്തോഷിന്റെ അച്ഛനെ ഓര്‍ക്കാന്‍ നമ്മുടേതായ ഒരു കാരണം നമുക്കും കിട്ടുന്നു. പല നിലകളിലുള്ള പ്രാതിനിധ്യം കൊണ്ടാണു ഈ കവിത വീണ്ടും വായന ആവശ്യപ്പെടുന്നത്. ആത്യന്തികമായി കവിതയിലും ജീവിതത്തിലും നാം പോറ്റി വളര്‍ത്തിയ ഉദാത്തസങ്കല്പ്പങ്ങള് അമ്പേ കൊഴിഞ്ഞിരിക്കുന്നു എന്ന അറിവാണു ഈ കവിത അവശേഷിപ്പിക്കുന്നത്.ആ അറിവിന്റെ ആഹ്ലാദം തന്നെയാവും ഈ കവിത ഇനിയും പുന:സംഘാടനം ചെയ്തുകൊണ്ടിരിക്കുക.
ഇതേ തരത്തില്‍ അല്ലെങ്കിലും മറ്റൊരു വിധത്തില്‍ കാലഹരണപ്പെട്ട ഒരാശയമായി പ്രണയത്തെ പ്രതിഭാവന ചെയ്യുന്ന കവിതയാണു ഹരിശങ്കര്‍ കര്‍ത്തയുടെ പ്ലസ് വണ്‍ ടൂ ത്രീ ഠോ. ഈ കവിതയിലും ആര്‍ദ്രമായി ചെര്ത്തുവെക്കുന്ന ഒരനുഭവത്തെ ആഖ്യാതാവു പങ്കുവെക്കുന്നുണ്ട്. അതിന്റെ പങ്കുപറ്റിയ ശേഷം നാം തിരിച്ചറിയുകയാണു നാം കടം കൊണ്ട റൊമാന്‍സ് നമ്മളാല്‍ തന്നെ പാരഡി ചെയ്യപ്പെടുകയാണെന്ന്. ബന്ധങ്ങളെ കുറിച്ചുള്ള ഗ്രീഷ്മവും ഊഷ്മളവുമായ ഭാവനകളില്‍ നിന്നു പുറത്താക്കപ്പെടുകയായിരുന്നു നാമെന്നു. ഈ കവിതയും ആഖ്യാതാവിനാല് തന്നെ റദ്ധു ചെയ്യപ്പെടുന്ന സമീപചരിത്രത്തെ തന്നെയാണു വിശകലന വിധേയമാക്കുന്നത്.
വൈപരീത്യങ്ങളെ അലങ്കരിക്കല്‍
നീ പനിച്ചൂട് പകരുന്നത് പോല്‍ / പറ്റിപ്പിടിക്കും പോല്‍ / മൂടല്‍ മഞ്ഞാകും പോല്‍ / അസ്വസ്ഥനാകും പോല്‍ /ഇടയ്ക്കിടയ്ക്ക് മരിച്ചു പോകും പോല്‍ / പകരുമോ നിന്റെ സുന്ദരന്‍ രോഗാണു? എന്നാണു പുതിയ കവി ചോദിക്കുന്നത്. രോഗാണു സുന്ദരമാകുന്ന ഒരു യുവത്വം. വിപരീതങ്ങളൊടുള്ള അഗാധമായ അടുപ്പം ഇന്നെഴുതപ്പെടുന്ന കവിതയുടെ മറ്റൊരു ശക്തമായ പ്രത്യയമാണു .ഉള്ളില്‍ നിന്ന് പുറത്തേക്കുള്ള നോട്ടത്തെക്കാള്‍ പുറത്തു നിന്ന് ഉള്ളിലേക്കു നോക്കുമ്പോഴാണു ഇവരുടെ കവിതാ സങ്കല്‍പ്പങ്ങള്‍ വ്യക്തവും സ്ഫുടവുമാകുന്നത്. നാടോടികളുടെ താല്‍ക്കലിക ടെന്റുപോലെ അഴിച്ചുമാറ്റവുന്നതും മറ്റൊരിടത്ത് സ്ഥാപിക്കവുന്നതുമായ അസംസ്കൃതവസ്തുക്കളുമായാണു ഈ കവിതകളുടെ സഞ്ചാരം. ഭദ്രമായ ഒരാശയത്തെയും അതു കൂടെ കൊണ്ടുപോകുന്നില്ല. വീട്ടുടമയുടെ മനസ്സല്ല, വാടകപ്പാര്പ്പുകാരന്റെ താല്ക്കലികത്വമാണു ഉള്ളിലിരിപ്പ്. ചില മറവികള്‍ക്കുള്ളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുകയാണു ഓര്‍മ്മകള്‍. പുതിയ കവിത എഴുതാന്‍ കുറഞ്ഞപക്ഷം ഈ ഓര്മ്മക്കലക്കം വേണ്ടിയിരിക്കുന്നു. രേഖീയ ചരിത്ര ബോധത്തെ മറന്നുകളയേണ്ടിയിരിക്കുന്നു.
സാമൂഹികജീവി എന്ന നിലയിലുള്ള മനുഷ്യന്റെ അസ്തിത്വത്തെ സംശയദൃഷ്ടിയോടെ കവിതയില്‍ കുടിയിരുത്തുന്നു എം. ആര് വിഷ്ണുപ്രസാദിന്റെ മൃഗശാല എന്ന കവിത. വൈരുദ്ധ്യത്തെയും അതിനകത്തെ സൂക്ഷ്മസൌന്ദര്യത്തെയും ആവിഷ്ക്കരിക്കുകയാനു ഈ കവിത. വാടകക്കൊലയാളിയാണിതിലെ ആഖ്യാതാവു. പക്ഷികളെ വലിയ ഇഷ്ടമാണു. തൂവലുകള്‍ ശേഖരിച്ച് ആല്‍ബം തയ്യാറാക്കും. കടുവയെ ഉമ്മവെക്കുമ്പോളത്തെ സ്നേഹത്തിന്റെ ചൂരു അയാള്‍ മറ്റൊരിടത്തും അനുഭവിച്ചിട്ടില്ല. വന്യതയും ലാളനയും ഒരുപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന വാടകക്കൊലയാളിയില്‍ പരിണാമത്തിന്റെ ഏതൊക്കെയോ ഘട്ടങ്ങള്‍ സമ്മേളിക്കുന്നു. മൃഗം മനുഷ്യന്റെ എതിര്‍പദമായി മനസിലാക്കുന്നതിലെ വംശപരമായ പിശക് അതിലെ കാവ്യപരമായ ഊന്നലുകള്‍ ഇല്ലായ്മ ചെയ്യുന്നുണ്ട്. മനുഷ്യനെ , അവന്റെ ജീവിതകാമനകളെ അഗാധമായി തൊടുന്നു എം. ആര് വിഷ്ണുപ്രസാദിന്റെ ഉടല്ക്കവിതകള് .
പ്രേമവും പ്രേമനഷ്ടവും എല്ലാ കാലത്തും കവിതയുടെ ബലപ്പെട്ട മൂലകങ്ങളായിരുന്നിട്ടുണ്ട്. ഉദാത്തപ്രണയസങ്കല്പ്പങ്ങള് ഏതാണ്ട് നിഷ്ക്രമിച്ച ഈ കാലത്ത് കവിതയ്ക്കകത്തു മാത്രമായി ഒരു പ്രേമത്തെയും നട്ടുവളര്‍ത്താന്‍ കഴിയില്ല. പ്രേമത്തിന്റെ വിപണിമാതൃകകളെയാണു പുതിയ കവി തേടുന്നത്. അവിടെ പക്വമതികളായ ആണും പെണ്ണുമല്ല ഉള്ളത്. വെച്ചുമാറാവുന്ന,സ്ഥാവരമല്ലാത്ത ഒരു പ്രണയജോഡികളുടേതാണു മെട്രോനാഗരികത. അപക്വവികാരങ്ങളുടേയും പ്രതീതിയാഥാര്ത്ത്യങ്ങള്ക്കുമാണു അവിടെ മുന്‍തൂക്കം.എം ആര് വിബിന്റെയും, സുബലിന്റെയും, എന്‍. എം. സുജീഷിന്ന്റെയും കവിതകള്‍ ആ അര്‍ത്ഥത്തില്‍ ടീനേജ് കവിതകള്‍ ആണ് .ടീനേജ് എന്ന് പ്രായത്തില്‍ കുറഞ്ഞത് എന്നോ, ചപലമെന്നോ ഉള്ള അര്‍ഥത്തില്‍ അല്ല. മറിച്ചു മോഹത്തെയും മോഹ ഭംഗത്തെയും, അസ്ഥിരതയെയും ആസക്തിയെയും ഏറ്റവും കൂടുതലായി ആഖ്യാനം ചെയ്യുന്നു എന്നു മനസ്സിലാക്കുമ്പോള്‍ കൌമാരം അതിനകത്തു തന്നെയുള്ള ഭാഷ നിര്‍മ്മിക്കുകയാണു എന്നുവരുന്നു. ഉപകരണാധിഷ്ടിതവും ഭൌതികവുമായ സ്ഥലകാലത്തില്‍ ഇന്ദ്രിയാനുഭവമായി മാറുകയാണു ഈ അതിയാഥാര്ത്യം. സീസോ എന്ന കവിതയില്‍ രണ്ടുതരം അനുഭവങ്ങളെ വ്യത്യസ്ത ലൊക്കേഷനുകളില്‍ ഷൂട്ടു ചെയ്തു ഒറ്റ സീനില്‍ എഡിറ്റ് ചെയ്യുകയാണു എം ആര് വിബിന് .സീസോ പ്രണയനഷ്ടത്തെ പാരഡി ചെയ്യുകയാണു.
വേഗമാന്ത്രികവടി ചുഴറ്റി /സര്‍വ്വവും മായയാക്കിമാറ്റാനുള്ള /ചോദനയാണീ കാറോട്ടം. (അവള് അതിവേഗപാതയിലെ ചൂണ്ടല്‍ക്കാരി- ജയന് എടക്കാട്ട്) എന്നു നഗരത്തെ എഴുതുമ്പോഴും അപായചിഹ്നങ്ങളുടെ കുറ്റിയും പറിച്ച് പറന്നുവരുന്നുണ്ട് മറന്നുവെച്ചൊരു പ്രകൃതി, അതിലെ പ്രാക്തനമായ ഈണങ്ങള്‍ . അവളുടെ അണ്ഢങ്ങള്‍ /തക്കാളിപഴം ഞെക്കിയ പോലെ,പ്ളുക്ക് എന്നു പഴുത്ത് / അടിവയറ്റീന്ന് തുരുതുരെ ഒലിച്ചിറങ്ങി (മധുരനീലി തീണ്ടാരിത്തണുപ്പില്‍ / പദ്മ ബാബു )എന്നെഴുതുമ്പോഴും കവിത നിര്‍ഭയമായും സരസമായും അനുഭവങ്ങളെ ഇന്നിന്റെ ഭാവുകത്വത്തിലേക്ക് വിളക്കിച്ചേര്ക്കുകയാണു.
ഇങ്ങനെ സങ്കീര്‍ണ്ണവും ബഹുലോകകേന്ദ്രിതവുമായ കാലത്തെ ഭാഷയില്‍ കയറ്റിവെക്കുന്ന കവിതയെഴുത്തിന്റെ യൌവ്വനത്തെ മനസ്സിലാക്കുവാനും വേണ്ടിയിരിക്കുന്നു നമുക്ക് വേറൊരു കാഴ്ച്ചാരീതി, വായനാരീതി. അതു കവിത എന്ന മാധ്യമരൂപത്തെ ഒറ്റയ്ക്കെടുത്ത് പഠിക്കുന്നതാവില്ല. മറ്റനേകം വ്യവഹാരങ്ങള്‍ കൂടി നിര്‍മ്മിക്കുന്ന മാധ്യമീകൃത സംസ്കാരത്തെ അസ്ഥിവാരമായി കണ്ടുകൊണ്ടാവണം. അച്ചടിയുടെ മുഖ്യധാരക്കു പുറത്തെ ഭാവനയുടെ പുതിയ പണിക്കാര്/ എഴുത്തിന്റെ ഈ സൈബര്‍ യൌവ്വനം വരുംകാല കവിതയിലേക്കുള്ള ഹൈപ്പര്‍ ലിങ്കുകള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.
great work.....
ReplyDeleteസെബാസ്റ്റ്യന്റെ 'ഇരുട്ട് പിഴിഞ്ഞ്' എന്ന പുസ്തകത്തില്‍ സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതാനിരീക്ഷണം കണ്ടിരുന്നു ...... ഇത് വളരെ സഹായകമായ ഒരു നിരീക്ഷണം തന്നെ എനിക്ക് ......
നന്ദി ................................
.....മികച്ച നിരൂപണം.....നവ കവിതകളുടെ പിറവിയുടെ ലോകത്തെ സമഗ്രമായി നിരീക്ഷണ വിധേയമാക്കുകയും യുവ കവികള്‍ക്ക് പ്രോത്സാഹ ജനകവുമായ വിലയിരുത്തലുകളും പിന്തുണ കൊണ്ടും സമ്പന്നം....
ReplyDeleteസൈബർ സാഹിത്യത്തിന്റെ അനന്തസാധ്യതകൾ തുറന്നുകാട്ടുകയെന്നത് എന്റെ പ്രോജക്ടിന്റെ ആവശ്യമായിരുന്നു. അതിനായുള്ള ഓട്ടത്തിൽ ഏറ്റവും സഹായകമായ എഴുത്ത്..Thankyou...
ReplyDeletegood
ReplyDelete